പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവ്. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് ജീവിതാന്ത്യം വരെ തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം | ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്പ്രകാശ് (51) നെയാണ് കോടതി ശിക്ഷിച്ചത്. കുട്ടികളുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും പ്രാര്‍ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞാണ് പാസ്റ്റര്‍ പീഡിപ്പിച്ചത്.
2016 ഫെബ്രുവരി 17, 18 തിയ്യതികളിലാണ് കേസിന്നാസ്പദമായ സംഭവം. പെരിന്തല്‍മണ്ണയില്‍ പെന്തക്കോസ്ത് മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച മേഖലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതി. ഇവിടെ വെച്ചാണ് ഇയാള്‍ കുടുംബത്തെ പരിചയപ്പെടുന്നത്. 12കാരനും 13കാരിയുമായ സഹോദരങ്ങളുടെ മേല്‍ ബാധ കയറിയിട്ടുണ്ടെന്നും പ്രത്യേക പ്രാര്‍ത്ഥന നടത്താതെ ബാധ ഒഴിയുകയില്ലെന്നും മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു.
പ്രാര്‍ത്ഥനക്കായി പുല്ലൂരിലെ വീട്ടിലെത്തിയ പ്രതി പ്രതി കുട്ടികളെ മാനഭംഗപ്പെടുത്തി. പിറ്റേന്ന് പ്രത്യേക പ്രാര്‍ത്ഥനക്കെന്നു പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ട് പോയി 13കാരിയായ കുട്ടിയെ ബലാത്സംഗം ചെയ്തു. മാര്‍ച്ച് എട്ടിന് ബാലികയുടെ ബന്ധുവായ ബാബുവിന്റെ ആനമങ്ങാടുള്ള വീട്ടില്‍ വെച്ചും പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു.
രാത്രി ഒപ്പം കിടന്ന പെണ്‍കുട്ടിയെ കാണാതായപ്പോള്‍ മാതാവ് വീടിനകത്ത് തിരയുകായയിരുന്നു. ഇതിനിടെ കുട്ടി പ്രതിയുടെ മുറിയില്‍ നിന്നും ഇറങ്ങിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ ദൈവദോഷമുണ്ടാകുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ സംഭവം കുട്ടി മറച്ചുവെച്ചു. എന്നാല്‍ കുട്ടി ധൃതിയില്‍ ചുരിദാര്‍ ധരിച്ചത് പുറം മറിഞ്ഞായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മാതാവ് ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്.
തുടര്‍ന്ന് കുട്ടിയും മാതാവും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 376 (2) എന്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഒന്നിലധികം തവണ ബലാല്‍സംഗം ചെയ്തതിന് ജീവിതാന്ത്യം വരെ തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധിക കഠിന തടവ്, 12 വയസ്സുകാരനെ മാനഭംഗപ്പെടുത്തിയതിന് പോക്സോ ആക്ടിലെ 7, 8 വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം തടവ്, 75000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.
പ്രതി പിഴയടക്കുന്ന പക്ഷം രണ്ടു ലക്ഷം രൂപ പെണ്‍കുട്ടിക്കും 50000 രൂപ ആണ്‍കുട്ടിക്കും നല്‍കണമെന്നും കോടതി വിധിച്ചു. അദ്ധ്യാത്മിക മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നയാള്‍ തികച്ചും വിശ്വസ്ത പരിചാരകന്‍ കൂടിയാകണമെന്ന് ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ച് ജഡ്ജി പി ടി പ്രകാശന്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി ഫെയ്ത്ത് ലീഡേഴ്‌സ് ചര്‍ച്ച് ഓഫ് ഗോഡ് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
