പാഴായത് ലക്ഷങ്ങൾ; തിരൂരങ്ങാടിയിലെ പാഴ് വസ്തു സംഭരണ കേന്ദ്രങ്ങൾ (മിനി എം.സി.എഫ്) നോക്കുകുത്തികളാകുന്നു
(തിരൂരങ്ങാടി): തിരൂരങ്ങാടി നഗരസഭയിലെ വിവിധയിടങ്ങളിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച പാഴ് വസ്തു സംഭരണ കേന്ദ്രങ്ങൾ (മിനി എം.സി.എഫ് യൂനിറ്റുകൾ) ഉപയോഗശൂന്യമായി കിടക്കുന്നു. മാലിന്യ സംസ്കരണത്തിനായി നിർമ്മിച്ച ഇവ ഇപ്പോൾ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.
ലക്ഷ്യം പാളി:
വീട്ടുകാർ കഴുകി ഉണക്കി യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിച്ച് പുനരുപയോഗ സാധ്യത കണ്ടെത്തുന്നതുവരെ സൂക്ഷിക്കാനാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. നഗരസഭയിലെ പല വാർഡുകളിലും റോഡരികിലായി ഇവ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗവും ഇപ്പോൾ ഉപയോഗിക്കാതെ കാടുമൂടിയ നിലയിലാണ്.
പുതിയ മാലിന്യ കേന്ദ്രങ്ങൾ:
എം.സി.എഫുകൾ ഉപയോഗിക്കാതെ വന്നതോടെ സാമൂഹ്യവിരുദ്ധർ ഇതിനരികിൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പന്താരങ്ങാടി ഭാഗത്ത് കോഴി മാലിന്യങ്ങൾ അടക്കം റോഡിൽ ചിതറിക്കിടക്കുന്ന അവസ്ഥയുണ്ടായി.
അധികൃതരുടെ അനാസ്ഥ:
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഈ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും നഗരസഭ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. മിനി എം.സി.എഫ് യൂനിറ്റുകളുടെ പ്രായോഗിക ഉപയോഗ സാധ്യതകൾ പരിഗണിക്കാതെ പൊതുജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്നതിനെതിരെ സാമൂഹിക പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.