കൊവിഡ് ജാഗ്രതയില്‍ രാജ്യം; അഞ്ച് മരണം കൂടി, കേസുകള്‍ 4000 കടന്നു

കൊവിഡ് ജാഗ്രതയില്‍ രാജ്യം; അഞ്ച് മരണം കൂടി, കേസുകള്‍ 4000 കടന്നു


മുന്നൊരുക്കങ്ങളുമായി ആശുപത്രികള്‍

June 03 2025 
India Reports Over 4000 New COVID-19 Cases Kerala on Alert Amid Rising Infections

ന്യൂഡല്‍ഹി; ഒരിക്കല്‍ കൂടി കൊവിഡ് ജാഗ്രതയിലേക്ക് രാജ്യം. രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ 4,000 കടന്നതായി റിപ്പോര്‍ട്ട്. 4026 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും വാര്‍ത്തകളുണ്ട്. 80കാരനാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്ത മരണം. അതേസമയം, കേരളത്തില്‍ രോഗം സ്ഥിരീക്കുന്നതിനേക്കാള്‍ കൂടുതല്‍ രോഗമുക്തിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. 

ഇന്നലെ രാവിലെ എട്ടുമണിവരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ 35 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1435 ആയി. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം എട്ടായി. ഇന്നലെ സ്ഥിരീകരിച്ച മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.  രാജ്യത്ത് 24 മണിക്കൂറിനിടെ 203 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3961 ആയി. ആകെ മരണം 32 ആയും ഉയര്‍ന്നു. കഴിഞ്ഞ ദിവസം നാല് മരണമാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്. 

ഒമിക്രോണിന്റെ ഉപവകഭേദമാണ് വ്യാപിക്കുന്നതെന്നാണ് വിലയിരുത്തല്‍. മേയ് ആദ്യയാഴ്ച മുതലാണ് കേരളത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ചികിത്സയിലുള്ള1435 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് മേയ് ആറു മുതലാണെന്ന് കണക്കുകള്‍ പറയുന്നു.  ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനിടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികള്‍ മുന്‍കരുതല്‍ പ്രോട്ടോക്കോളുകള്‍ വീണ്ടും നടപ്പാക്കിത്തുടങ്ങി.   ഏപ്രില്‍ അവസാനത്തോടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കേസുകളുടെ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തും ആശുപത്രികളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.


ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെ.എന്‍ 1 വകഭേദമായ എല്‍.എഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കടുത്ത പനി, തൊണ്ടവേദന, രണ്ട് ദിവസം വരെ നീണ്ടുനില്‍ക്കുന്ന വയറിളക്കം, നീണ്ടുനില്‍ക്കുന്ന ക്ഷീണം തുടങ്ങിയവയാണ് കൊവിഡ് വകഭേദത്തിന്റെ ലക്ഷണമായി വിദഗ്ധര്‍ പറയുന്നത്. 


കേസുകള്‍ കൂടുന്നത് പരിശോധന കൃത്യമായതിനാല്‍: മന്ത്രി 

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പരിശോധന കൃത്യമായി ചെയ്യുന്നതുകൊണ്ടാണ് കോവിഡ് കേസുകളില്‍ വര്‍ധന കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആഗോളതലത്തില്‍ കൊവിഡ് കേസുകളില്‍ വര്‍ധന കണ്ടപ്പോള്‍ത്തന്നെ വ്യാപകമായി പരിശോധന നടത്താന്‍ തുടങ്ങിയിരുന്നുവെന്നും അതുകൊണ്ടാണ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു. മറ്റു രോഗങ്ങള്‍ ഉള്ളവരാണ് മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രത്യേകം മുന്‍കരുതല്‍ എടുക്കേണ്ടതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 


പനിബാധിതരുടെ എണ്ണവും കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണവും ഉയരുന്നു. ഈ കഴിഞ്ഞ ഞായറാഴ്ച മാത്രം 3889 പേര്‍ പനി ബാധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഡെങ്കിപ്പനി ബാധിച്ച് 295 പേരും ചിക്കന്‍ പോക്സ് ബാധിച്ച് 38 പേരും ചികിത്സ തേടിയെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 2.17 ലക്ഷംപേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ആശുപത്രികളിലെത്തിയത്.


India sees a spike in COVID-19 cases with 4,026 new infections and five deaths reported. Kerala remains on alert, though recovery rates are high. 

Previous Post Next Post