വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താൻ തീരുമാനിച്ച് പ്രവാസി സംഘടനകൾ
08 - 03 - 2024
അബുദാബി: വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താൻ തീരുമാനിച്ച് പ്രവാസി സംഘടനകൾ. അബുദാബിയിൽ കെ എം സി സി വിളിച്ചുചേർത്ത പ്രവാസി സംഘനകളുടെ യോഗത്തിലാണ് വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താനുള്ള തീരുമാനം ഉണ്ടായത്. വിമാനനിരക്കിനെ കുറിച്ചു പഠിച്ച പാർലമെന്റ് ഉപസമിതി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ആവശ്യം ശക്തമാക്കാനാണ് നീക്കം.
സീസണായാൽ പ്രവാസിയുടെ നടുവൊടിക്കുന്ന വിധമുള്ള കുതിക്കുന്ന ടിക്കറ്റ് നിരക്കാണ് എപ്പോഴും ഉണ്ടാകാറുള്ളത്. ഇതിനെതിരെ വലിയ ചർച്ചകളുണ്ടായ അബുദാബിയിലെഡയസ്പോറ സമ്മിറ്റിന്റെ തുടർ ചർച്ചകളിലാണ് ഇതിനെ എങ്ങനെ നേരിടണമെന്ന ചർച്ചകളുണ്ടായത്.
വിഷയം പഠിക്കാൻ കേന്ദ്രം നിയോഗിച്ച സമിതി സമർപ്പിച്ച, പരിഹാരമുൾപ്പടെ അടങ്ങിയ റിപ്പോർട്ട് മുന്നിലിരിക്കെ ഇതിൽ ചർച്ചകൾ പോലുമുണ്ടായിട്ടില്ലെന്ന് യോഗം വിലയിരുത്തി. നടപടികൾക്കായി സമ്മർദം ശക്തമാക്കണമെന്നാണ് ചർച്ചകളിലെ അന്തിമ തീരുമാനം. നിയമ പോരാട്ടവും രാഷ്ട്രീയ സമ്മർദവും ഒന്നിച്ച് നടത്തണമെന്ന് നിയമവിദഗ്ദർ ഇക്കാര്യത്തിൽ മാർഗനിർദേശം നൽകി. ഇതോടെയാണ് പ്രവാസി സംഘടനകൾ സംയുക്ത പോരാട്ടം പ്രഖ്യാപിച്ചത്.
വിഷയത്തിൽ നിലവിലുള്ള സർക്കാർ നയം മാറ്റണം. വിമാനയാത്രാകൂലിയടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് കൂടുതൽ അധികാരം നൽകണമെന്നുമുള്ള ആവശ്യങ്ങൾ ഇവർ മുന്നോട്ട് വച്ചിട്ടുണ്ട്. വിമാന യാത്രാ നിരക്ക്, പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം, പ്രവാസി വോട്ടവകാശം എന്നീ വിഷയങ്ങളിൽ വലിയ പിന്തുണയാണ് യോഗത്തിനെത്തിയ എല്ലാ സംഘടനകളും പ്രഖ്യാപിച്ചത്.
