മൂന്നാർ | മറയൂരിൽ ആദിവാസി യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. മറയൂർ തീർഥമല കുടിയിൽ രമേശി(27)നെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ ഇയാളെ സമീപത്തെ വനമേഖലയിൽനിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു..
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സുരേഷ് ബന്ധുവായ രമേശിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന രമേശിനെ കമ്പിവടി കൊണ്ട് നിരന്തരം തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇതേ കമ്പിവടി വായിൽ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തു.
സ്വത്ത് തർക്കമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കളായ ഇരുവർക്കും കമ്പിളിപ്പാറയിൽ ഭൂമിയുണ്ട്. ഇതിൽ സുരേഷിന്റെ ഭൂമിയിൽ രമേശ് അവകാശം ഉന്നയിച്ചതാണ് തർക്കത്തിന് കാരണമായത്.
പ്രതിയായ സുരേഷ് സ്ഥിരംമദ്യപാനിയാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പോലീസ് ഇടപെട്ട് ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയിരുന്നു. എന്നാൽ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും ഇയാൾ മദ്യപാനം തുടർന്നു. കഴിഞ്ഞദിവസം രാത്രിയിലും സുരേഷും രമേശും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനുശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.
