ജനീവ: കോവിഡ് കേസുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ കുറവു രേഖപ്പെടുത്തിയതോടെ ലോകം വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സാഹചര്യം പൂർണമായും പഴയപടി ആയിട്ടില്ലെന്നും ഇപ്പോഴും ഓരോ 44 സെക്കൻഡിലും കോവിഡ് മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.
ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗബ്രീഷ്യസ് ആണ് ഇക്കാര്യം പറഞ്ഞത്. ഈ വൈറസ് അത്ര പെട്ടെന്നൊന്നും ഇല്ലാതാകില്ലെന്നും ടെഡ്രോസ് പറയുന്നു.കോവിഡ് നിരക്കുകളും മരണവും റിപ്പോർട്ട് ചെയ്യുന്നതിൽ ആഗോളതലത്തിൽ ഇടിവ് തുടരുന്നുണ്ട്. അതു വളരെ പ്രതീക്ഷാവഹമാണ്. എന്നാൽ ആ നില തുടരുമെന്ന് പറയാനാവില്ല. പ്രതിവാര കോവിഡ് നിരക്കുകൾ ഫെബ്രുവരി മുതൽ എൺപതു ശതമാനത്തോളം കുറവു രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ അപ്പോഴും കഴിഞ്ഞ ആഴ്ച്ച മുതൽ ഓരോ 44 സെക്കൻഡിലും കോവിഡ് മൂലം മരണങ്ങൾ സംഭവിക്കുന്നുണ്ട്- അദ്ദേഹം പറയുന്നു.
എന്നാൽ ആ മരണങ്ങളിലേറെയും ഒഴിവാക്കാവുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്ന് താൻ കൂടെക്കൂടെ പറയുന്നത് പലർക്കും മടുക്കുന്നുണ്ടാവും. പക്ഷേ അതവസാനിക്കും വരെ താൻ പറഞ്ഞുകൊണ്ടേയിരിക്കും. ഈ വൈറസ് അത്ര എളുപ്പത്തിൽ വിട്ടുപോവില്ല- ടെഡ്രോസ് അഥനോം പറയുന്നു.
വൈറസ് വ്യാപനം തടയുന്നതിനും മരണങ്ങൾ ചെറുക്കുന്നതിനുമായി എല്ലാ സർക്കാരുകളും സ്വീകരിക്കേണ്ട നയങ്ങൾ അടുത്തയാഴ്ച്ചയോടെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്റ്റുകൾ, വാക്സിനേഷൻ, വൈറസ് പ്രതിരോധം, നിയന്ത്രണം, അപകടസാധ്യതകൾ തുടങ്ങിയവയായിരിക്കും ഇവയിൽ പ്രതിപാദിക്കുക. ഓരോ രാജ്യങ്ങളും ഈ നയങ്ങൾ പ്രകാരം അവരുടെ നടപടികൾ പുനരവലോകനം ചെയ്യുമെന്നും വൈറസ് വ്യാപനം തടയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തണുപ്പ് കാലാവസ്ഥ അടുക്കുന്നതിന് അനുസരിച്ച് കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശവും മരണങ്ങളും കൂടുമെന്ന് കഴിഞ്ഞയാഴ്ച്ച ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.തണുത്ത കാലാവസ്ഥ കൂടി വരുന്നതോടെ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഒമിക്രോണിന്റെ വകഭേദങ്ങൾക്ക് മുൻപുണ്ടായിരുന്നവയെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: one person dying every 44 seconds due to covid who chief