മലപ്പുറം | അന്‍പത്തൊന്‍പത് പേരുടെ ജീവന്‍ കവര്‍ന്ന കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും, നടുക്കുന്ന ദുരന്ത സ്മരണകള്‍ ഉള്ളിലൊതുക്കി ഒരു ജനത അതിജീവനത്തിന്റെ പാതയിലാണ്.
2019-ഓഗസ്ത് എട്ടിനാണ് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയൊരു ദുരന്തം മലയോര മേഖലയെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തില്‍ വിഴുങ്ങിയത്. കവളപ്പാറ മുത്തപ്പന്‍ കുന്നില്‍ ഉരുള്‍പൊട്ടി താഴ്‌വാരത്ത് അധിവസിച്ചിരുന്ന നാല്‍പ്പത്തിയഞ്ചോളം വീടുകള്‍ മണ്ണിനടിയിലായി.
രാത്രി എട്ട് മണിയോടെയുണ്ടായ ദുരന്തത്തില്‍ ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ അന്‍പത്തിയൊന്‍പത് ജീവനുകള്‍ മുത്തപ്പന്‍കുന്നിന്റെ മാറില്‍ പുതഞ്ഞുപോയി. ഇരുപത് ദിവസത്തോളം നീണ്ട് നിന്ന തിരച്ചിലില്‍ നാല്‍പ്പത്തിയെട്ട് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. പതിനൊന്ന് ജീവനുകള്‍ മുത്തപ്പന്‍കുന്നിന്റെ മടിത്തട്ടില്‍ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.
ഒരു കുടുംബത്തിലെതന്നെ നാലും അഞ്ചും അംഗങ്ങള്‍ പോലും ദുരന്തത്തിനിരകളായി.നിരവധികുടുംബങ്ങളുടെ പ്രതീക്ഷകളും മോഹങ്ങളും തകര്‍ത്തെറിഞ്ഞ ദുരന്തം ഭീതിയോടെ മാത്രമാണ് ഓർക്കാനാവൂ.
