നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിപ്പിച്ച പ്രതികള്‍ക്ക് ജാമ്യമില്ല,ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്‍റെ ലംഘനം-കോടതി

കൊല്ലം: ആയൂരില്‍ നീറ്റ് പരീക്ഷക്കെത്തിയ(neet exam) പെണ്‍കുട്ടികളുടെ അടിവസ്ത്രം (underwear)അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ 5 പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി(no bail).കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതയുടേതാണ് നടപടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റ ലംഘനമാണ് നടന്നതെന്ന് കോടതി പറഞ്ഞു. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നില്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദിച്ചു.

സ്വകാര്യ ഏജന്‍സിയായ സ്റ്റാര്‍ സെക്യുരിറ്റി നിയോഗിച്ച മൂന്നുപേരെയും കോളജ് ശുചീകരണ ജീവനക്കാരായ രണ്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളജ് ശുചീകരണ ജീവനക്കാരായ ആയൂര്‍ സ്വദേശികളായ എസ് മറിയാമ്മ, കെ മറിയാമ്മ, സ്റ്റാര്‍ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.

നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാര്‍ഥിനികളുടെ പരാതി അന്വേഷിക്കാന്‍ എന്‍ടിഎ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സമിതി കൊല്ലം സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആയൂരിലെ നീറ്റ് കേന്ദ്രത്തിലെ നടപടിയെ കുറിച്ച്‌ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം എന്‍ടിഎ സമിതിയെ നിയോഗിച്ചത്. കേന്ദ്രമന്ത്രി വി മുരളിധരന്‍, എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനെ കണ്ടിരുന്നു. കൂടാതെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

എന്‍ടിഎയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥിയുടെ പരാതിക്ക് തെളിവില്ലെന്നാണ് വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച്‌ പരീക്ഷ കേന്ദ്രത്തിന്റെ സൂപ്രണ്ട്, നിരീക്ഷകന്‍, സിറ്റി കോര്‍ഡിനേറ്റര്‍ എന്നിവര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ലമെന്റില്‍ അടക്കം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രതിഷേധം ഉയര്‍ത്തിയതും, ദേശീയ ബാലാവകാശ കമ്മീഷനും, വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തതും കൂടി കണക്കിലെടുത്താണ് പുതിയ നടപടി. അന്വേഷണസമിതി കൊല്ലത്ത് എത്തി വിവരങ്ങള്‍ ശേഖരിക്കും. വിദ്യാര്‍ഥികളെയും നേരിട്ടുകാണുമെന്നാണ് വിവരം. ഒന്നിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ സെന്‍ററിലെ പരിശോധന സംബന്ധിച്ച്‌ പരാതി ഉയര്‍ത്തിയിരുന്നു.
Previous Post Next Post
WhatsApp