കോവാക്സിന് സൗദിയുടെ അംഗീകാരം; പ്രവാസികൾക്ക് ആശ്വാസം

റിയാദ് | കോവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾക്ക് സൗദിയിൽ അംഗീകാരം. വിദേശങ്ങളിൽ നിന്ന് എത്തുന്ന ഹജ്, ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും ഇമ്മ്യൂൺ സ്റ്റാറ്റസ് മാനദണ്ഡങ്ങളുടെ നിർവചനം പരിഷ്‌കരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് ഡിസംബർ മുതൽ നടപ്പാക്കി തുടങ്ങി. സിനോഫാം, സിനോവാക്, കോവാക്‌സിൻ എന്നീ വാക്‌സിനുകൾക്ക് അംഗീകാരമുണ്ട്. ഇക്കൂട്ടത്തിൽ പെട്ട വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സൗദിയിൽ പ്രവേശിക്കാവുന്നതാണ്. 

അടുത്ത ജനുവരി മുതൽ സ്പുട്‌നിക് വി വാക്‌സിനും അംഗീകാരമുണ്ടാകും. രണ്ടു ഡോസ് സ്പുട്‌നിക് വി വാക്‌സിൻ സ്വീകരിക്കുന്നവരെയും സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കും. നേരത്തെ മുതൽ ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ കമ്പനിയുടെ ജാൻസൻ എന്നീ വാക്‌സിനുകൾക്ക് സൗദിയിൽ അംഗീകാരമുണ്ട്.

 ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക വാക്‌സിനുകൾ രണ്ടു ഡോസ് വീതവും ജാൻസൻ ഒരു ഡോസുമാണ് സ്വീകരിക്കേണ്ടത്. 
സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം നടത്തുന്ന പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം. അംഗീകൃത വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. 
സൗദിയിലേക്ക് വരുന്ന എല്ലാവർക്കും പരിഷ്‌കരിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി പറഞ്ഞു.

Previous Post Next Post
WhatsApp