കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; വാട്ടർ അതോറിറ്റിക്ക് പരാതി നൽകി കെ.ഡി.എഫ്



തിരൂരങ്ങാടി: പരപ്പനങ്ങാടി - അരീക്കോട് റോഡിൽ എം.കെ.എച്ച് (MKH) ഹോസ്പിറ്റലിനു മുൻവശം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് അധികൃതരുടെ അനാസ്ഥയിൽ ഇത്തരത്തിൽ വിലപ്പെട്ട ജലം റോഡിലൂടെ ഒഴുകിപ്പോകുന്നത്.

ഒന്നോ രണ്ടോ ആഴ്ചകൾ കൂടുമ്പോൾ മാത്രമാണ് പൈപ്പിലൂടെ വെള്ളം ലഭിക്കാറുള്ളത്. ലീക്ക് കാരണം പകുതിയോളം വെള്ളം റോഡിലൂടെ ഒഴുകിപ്പോകുന്നതിനാൽ പ്രദേശവാസികൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നിലവിൽ ലഭിക്കുന്ന വെള്ളം തന്നെ പൂർണ്ണമായി കിട്ടാത്ത സാഹചര്യമാണ് ഈ ലീക്ക് മൂലം ഉണ്ടായിട്ടുള്ളത്.


ഈ സാഹചര്യത്തിൽ അടിയന്തരമായി പൈപ്പിലെ ലീക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡെവലപ്മെൻ്റ് ഫോറം (KDF) ഭാരവാഹികൾ വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകി. കെ.ഡി.എഫ് സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്ത് പള്ളിപ്പടി, ഷൈനി പട്ടാളത്തിൽ, സെലീന തടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് വാട്ടർ അതോറിറ്റി ഓഫീസിലെത്തി പരാതി സമർപ്പിച്ചത്.

വാട്ടർ അതോറിറ്റിയുടെ വിശദീകരണം:

പരാതിയെ തുടർന്ന് വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എൻജിനീയർ (AE) വിശദീകരണം നൽകി. ലീക്ക് പരിഹരിക്കുന്നതിനായി പൈപ്പ് ജോയിൻ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും, സാധനങ്ങൾ ലഭിച്ചാലുടൻ അറ്റകുറ്റപ്പണികൾ ആരംഭിച്ച് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp