(ബംഗളൂരു): റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമ സി.ജെ. റോയ് (57) ഇ.ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡിനിടെ ആത്മഹത്യ ചെയ്തു. ബംഗളൂരു അശോക് നഗറിലെ ഹൊസൂർ റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്താണ് സംഭവം നടന്നത്.
ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി ഉദ്യോഗസ്ഥർ സി.ജെ. റോയിയുടെ ഓഫീസിലും അദ്ദേഹം നടത്തുന്ന കഫേയിലും പരിശോധന നടത്തിവരികയായിരുന്നു. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ വിളിപ്പിച്ചതനുസരിച്ച് ഓഫീസിലെത്തിയ റോയിയെ ഏകദേശം ഒന്നര മണിക്കൂറോളം ഇ.ഡി സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹം സ്വയം വെടിവെച്ച് ജീവനൊടുക്കിയത്.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവ സാന്നിധ്യമാണ് കോൺഫിഡന്റ് ഗ്രൂപ്പ്. കേരളത്തിലും ഇവർക്ക് നിരവധി പാർപ്പിട പദ്ധതികളുണ്ട്. കൂടാതെ നാലോളം സിനിമകളും സി.ജെ റോയ് നിർമ്മിച്ചിട്ടുണ്ട്.
റെയ്ഡിന് പിന്നിലെ കാരണങ്ങളോ, ആത്മഹത്യയിലേക്ക് നയിച്ച കൃത്യമായ സാഹചര്യമോ സംബന്ധിച്ച് ഇ.ഡി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഓഫീസ് കെട്ടിടം നിലവിൽ പോലീസ് നിയന്ത്രണത്തിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.