ദാഹജലം കിട്ടാതെ റിയാദിലെ സൈനിക ക്യാമ്പിന്റെ മതില്‍ ചാടി കടന്നു; മലയാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

ദാഹജലം കിട്ടാതെ റിയാദിലെ സൈനിക ക്യാമ്പിന്റെ മതില്‍ ചാടി കടന്നു; മലയാളി രക്ഷപ്പെട്ടത് തലനാരിഴക്ക്


റിയാദ് : വഴി തെറ്റി അവശനായി സൈനിക ക്യാമ്പ് മതില്‍ ചാടി കടന്ന യുവാവിന് ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴക്ക്. മതിലില്‍നിന്ന് വീണത് സൈനിക ഉദ്യോഗസ്ഥരുടെ അടുത്തായതിനാല്‍ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ജയിലിലേക്ക് അയക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിക്കാണ് ഈ അനുഭവമുണ്ടായത്. അല്‍ഖര്‍ജിലാണ് സംഭവം. മതില്‍ ചാടിയെത്തിയത് സൈനിക ഉദ്യോഗസ്ഥരുടെ അടുത്തായത് ഭാഗ്യമായെന്നും ഇല്ലെങ്കില്‍ ഷൂട്ട് ചെയ്യപ്പെട്ടേനെയെന്നും അല്‍ഖര്‍ജ് പോലീസ് മേധാവി പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 28 ന് ജിദ്ദയില്‍ ജോലിക്കെത്തിയ ഈ യുവാവിന് ജോലിയില്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. റിയാദ് എയര്‍പോര്‍ട്ട് വഴിയുള്ള വിമാനത്തിലാണ് മടക്ക യാത്രക്ക് ടിക്കറ്റ് ലഭിച്ചത്. ഇതെ തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് ആഭ്യന്തര സര്‍വീസ് വിമാനത്തില്‍ റിയാദിലേക്ക് അയച്ചു. എന്നാല്‍ റിയാദില്‍ എത്തിയ ഇദ്ദേഹത്തെ കുറിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനാല്‍ ജിദ്ദ നവോദയ വഴി നാട്ടിലെ ബന്ധുക്കള്‍ കേളിയില്‍ വിവരമറിയിച്ചു.

കേളി ജീവകാരുണ്യ വിഭാഗം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തെ അവശനായ നിലയില്‍ വിമാനത്താവളത്തില്‍ കണ്ടെത്തി. റിയാദില്‍ എത്തിയ സമയത്ത് ഒരു മലയാളിയുടെ ഫോണില്‍ നിന്നും ജിദ്ദയിലെ സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചതാണ് ആകെയുണ്ടായിരുന്ന തെളിവ്. ഈ ഫോണില്‍ പിന്നീട് ബന്ധപെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് കേളി മലസ് ഏരിയയിലെ ജരീര്‍ യൂണിറ്റ് അംഗം ശ്രീലാലിന്റെ നേതൃത്വത്തില്‍ രണ്ട് വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം തിരച്ചിലില്‍ നടത്തിയതിന് ശേഷമാണ് ആളെ കണ്ടെത്തിയത്. ഭയന്ന് പോയ ഇദ്ദേഹം ആരോടും സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തീര്‍ത്തും അവശനായിരുന്നു. കേളി ജീവകാരുണ്യ കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി അല്‍ഖര്‍ജില്‍ നിന്ന് റിയാദ് വിമാനത്താവളത്തിലെത്തി ഇദ്ദേഹത്തെ ഏറ്റെടുക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.


ഡോക്ടറുടെ കൗണ്‍സിലിങ്ങിനും ആറ് മണിക്കൂറോളം നീണ്ട നിരീക്ഷണത്തിനും ശേഷം ആശുപത്രിവിട്ടു. തുടര്‍ന്ന് യാത്രാ ടിക്കറ്റ് ശരിയാകുന്നത് വരെ അല്‍ഖര്‍ജില്‍ താമസ സൗകര്യവും ഒരുക്കി. അടുത്ത ദിവസം ടിക്കറ്റ് ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് നാസര്‍ റിയാദിലേക്ക് തിരിച്ചു. ഈ സമയം റൂമില്‍ നിന്ന് പുറത്ത് പോയ ഇദേഹം ഏറെ വൈകിയും തിരിച്ചെത്തിയില്ല. നാസര്‍ പൊന്നാനി അല്‍ഖര്‍ജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയപ്പോഴാണ്, മിലിറ്ററി ക്യാമ്പില്‍ ഒരു ഇന്ത്യക്കാരനെ പിടികൂടിയതായി അറിയിപ്പ് ലഭിച്ചത്. പിടികൂടിയ ഇദ്ദേഹത്തെ ചോദ്യം ചെയ്യലിന് ശേഷം റിയാദ് ജയിലിലേക്ക് അയച്ചു. ന്യൂ സനയ്യയിലുള്ള ഇസ്‌കാന്‍ ജയിലില്‍ അടക്കപ്പെട്ട ഇദ്ദേഹം 12 ദിവസത്തോളം കിടക്കേണ്ടി വന്നു. നാസര്‍ പൊന്നാനിയുടെ ജാമ്യത്തിലാണ് ഇയാളെ പുറത്ത് വിട്ടത്.


പിന്നീടുള്ള അന്വേഷണത്തില്‍, വിജനമായ പ്രദേശത്തിലൂടെ ഏറെ ദൂരം നടന്ന് ക്ഷീണിച്ചതിലാല്‍ വെള്ളം കിട്ടുമോ എന്നറിയുന്നതിനായാണ് താന്‍ മതില്‍ ചാടി കടന്നതെന്ന് ഇയാള്‍ പറയുന്നത്. ചാടി വീണത് മിലിറ്ററി ഉദ്യോഗസ്ഥന്മാരുടെ ഏതാനും വാര ദൂരെ ആയതിനാല്‍ മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയതെന്നാണ്. അകലെയായിരുന്നെങ്കില്‍ ഉടന്‍ ഷൂട്ട് ചെയ്തിട്ടുണ്ടാകുമായിരുന്നു അല്‍ഖര്‍ജ് പോലീസ് മേധാവി പറഞ്ഞു.


തൊട്ടടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരുന്ന ഇയാള്‍ക്ക് പിന്നീട് പോലീസ് കേസ് അവസാനിക്കുന്ന രണ്ടുമാസം വരെ നില്‍ക്കേണ്ടിവന്നു. ഫെബ്രുവരി 28 ന് വിസാ കാലാവധി അവസാനിക്കുന്നതിനാല്‍ നിരന്തരം സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ കയറിയിറങ്ങിയാണ് പെട്ടെന്ന് തന്നെ രേഖകള്‍ ശരിയാക്കി എക്‌സിറ്റ് സാധ്യമാക്കിയത്. ബുധനാഴ്ച രാത്രിയുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഇദ്ദേഹം നാട്ടിലേക്ക് മടങ്ങി. അവിവാഹിതനായ ഇയാള്‍ക്ക് മാതാപിതാക്കളും ഒരു സഹോദരിയും ഉണ്ട്.

Previous Post Next Post