അമീബിക് മസ്തിഷ്‌കജ്വരം; ചികിത്സയിലായിരുന്ന മൂന്നിയൂരിലെ അഞ്ചുവയസ്സുകാരിമരിച്ചു
തിരൂരങ്ങാടി : അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കൽ ഹസ്സൻകോയയുടെ മകൾ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആദ്യം ചികിത്സ തേടിയത്.
കടലുണ്ടിപ്പുഴയിൽ കുളിച്ചതിലൂടെയാണ് അമീബ ശരീരത്തിൽ കടന്നതെന്നാണു കരുതുന്നത്. കളിയാട്ടമുക്ക് എ.എം.എൽ.പി. സ്‌കൂൾ നഴ്സറി വിദ്യാർഥിനിയാണ്. മാതാവ്: ഫസ്ന. സഹോദരങ്ങൾ: ഫൈഹ, ഫംന. കബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപതിന് കളിയാട്ടമുക്ക് കടവത്ത് ജുമാമസ്ജിദ് കബറിസ്താനിൽ.
ഫദ്‌വയ്‌ക്കൊപ്പം കടലുണ്ടിപ്പുഴയിൽ കുളിച്ച മറ്റു നാല് കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.