ഈ വരവ്, പ്രാർത്ഥനകൾ... വെറുതെയാവില്ല; ചില മൗനങ്ങൾക്ക് ആയിരം വാക്കുകളുടെ ദിവ്യഗർഭമുണ്ട് -അബ്ദുസ്സമദ് സമദാനി എം.പി


ഈ വരവ്, പ്രാർത്ഥനകൾ... വെറുതെയാവില്ല; ചില മൗനങ്ങൾക്ക് ആയിരം വാക്കുകളുടെ ദിവ്യഗർഭമുണ്ട്  -അബ്ദുസ്സമദ് സമദാനി എം.പി

കോഴിക്കോട് - ഇസ്രായേൽ നടത്തുന്നത് വംശീയതയുടെ അതിർത്തിയില്ലാത്ത അധിനിവേശമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ഫലസ്തീകളുടേത് പിറന്ന മണ്ണിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യസമരവും മനുഷ്യാവകാശ പോരാട്ടവുമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബീച്ചിൽ മുസ്‌ലിം ലീഗ് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പ്രസംഗിക്കുകയായിരുന്നു സമദാനി.
 ലോകനീതിയെ ചവിട്ടിയരക്കുന്ന കിരാത നടപടികളാണ് ഇസ്രായേൽ തുടരുന്നത്. യു.എൻ സെക്രട്ടറി ജനറൽ ഫലസ്തീനികളുടെ പ്രശ്‌നം ഉയർത്തിയപ്പോൾ ഇസ്രായേലിലേക്ക് വിസ നിഷേധിച്ച്, ലോകനീതിയെ അധിക്ഷേപിക്കുകയും പരിഹസിക്കുകയുമാണവർ ഏറ്റവും ഒടുവിൽ ചെയ്തത്. 
 അന്നവും വെള്ളവും ഇന്ധനവും മുടക്കിയാൽ ഫലസ്തീനികളുടെ മനസ്സ് കൂടുതൽ കടുപ്പമാവുമെന്നും അത് ഗുണം ചെയ്യില്ലെന്നും യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയടക്കം അവരെ ഓർമിപ്പിച്ചിട്ടും നരമേധം തുടരുകയാണവർ. ഈ കൂട്ടക്കുരുതിക്കൊപ്പം പൊളിവാർത്തകളും വ്യാജവാർത്തകളും കേരളത്തിലും ഇന്ത്യയിലുമടക്കം ഫലസ്തീന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങളും നാം കാണാതിരുന്നുകൂടാ. 
ഇസ്രായേലിന്റെ ഫലസ്തീൻ വിരുദ്ധ പ്രവർത്തനത്തെ ഭീകരവാദം എന്ന് ആദ്യം വിളിച്ചത് നമ്മുടെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയാണ്. നമ്മൾ രണ്ടുകൂട്ടരും തുല്യ ദുഖിതരാണ്. ഇവിടെയും അവിടെയും (ഇന്ത്യയിലും ഫലസ്തീനിലും) ബ്രിട്ടൻ നമ്മുടെ അവകാശങ്ങളെ ചവിട്ടി മെതിച്ചു സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് പതിറ്റാണ്ടുകൾക്കു മുമ്പ് ധീരമായി പറയാൻ ഗാന്ധിജി തയ്യാറായി. ഇരട്ട വീടാണോ, ഇരട്ട രാഷ്ട്രമാണോ നിങ്ങൾ ചോദിക്കുന്നതെന്ന് ഇസ്രായേലിന്റെ മുഖത്ത് നോക്കി ഗാന്ധിജി ചോദിച്ചതും സമദാനി ഓർമിപ്പിച്ചു. കോഴിക്കോട്ടേക്കുള്ള ഈ വരവ് വെറുതെയാവില്ല. ചില മൗനങ്ങൾക്ക് ആയിരം വാക്കുകളുടെ ദിവ്യഗർഭമുണ്ട്. അതിനാൽ, നിങ്ങളുടെ ഈ വരവ്, മൗനം, പ്രാർത്ഥനകൾ വെറുതെയാവില്ല. മനുഷ്യത്വത്തിന്റെ സ്വരം ഉയരത്തിൽ ഉയരട്ടെയെന്നും സമദാനി പ്രഖ്യാപിച്ചു.
Previous Post Next Post
WhatsApp