ഇന്ത്യയുടെ സഹായത്തിന് നന്ദി; രാഷ്ട്രീയ ഇടപെടലും വേണമെന്ന് ഫലസ്തീൻ

ഇന്ത്യയുടെ സഹായത്തിന് നന്ദി; രാഷ്ട്രീയ ഇടപെടലും വേണമെന്ന് ഫലസ്തീൻ

ന്യൂഡൽഹി - ഗസയിലേക്ക് സഹായ ഹസ്തം നീട്ടിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ഫലസ്തീൻ. ഈ മാനുഷിക ഇടപെടലിന് ഇന്ത്യൻ സർക്കാറിനോട്  നന്ദിയുണ്ടെന്നും ഫലസ്തീൻ ജനതക്ക് കൂടുതൽ സഹായം ആവശ്യമാണെന്നും ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബൂ അൽഹൈജ പറഞ്ഞു. സഹായത്തോടൊപ്പം സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ രാഷ്ട്രീയ ഇടപെടൽ നടത്തണമെന്നും ഫലസ്തീൻ അംബാസഡർ ആവശ്യപ്പെട്ടു. 
 'ഇന്ത്യയുടെ മാനിഷികമായ ഇടപെടലിന് ഒരുപാട് നന്ദിയുണ്ട്. ഇത്തരത്തിലുള്ള സഹായമാണ് ഗസയിലെ ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത്. ഇതോടൊപ്പം തന്നെ രാഷ്ട്രീയ ഇടപെടലും പ്രതീക്ഷിക്കുകയാണ്. ഇന്ത്യ ഫലസ്തീനുമായും ഇസ്രായേലുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അതിനാൽ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടൽ നടത്തണം. അതോടൊപ്പം മാനുഷികമായ സഹായം  ഗാസയിലെത്തുകയും വേണം'-അംബാസഡർ പറഞ്ഞു.
 രണ്ടാഴ്ചയിലേറെയായി ഇസ്രായേൽ തുടരുന്ന ഫലസ്തീൻ കൂട്ടക്കുരുതിയിൽ ജീവൻരക്ഷാ ഔഷധങ്ങളും ഭക്ഷ്യവസ്തുക്കളും വെള്ളവും വെളിച്ചവുമെല്ലാം നിഷേധിക്കപ്പെട്ട് കൊടും ദുരിതത്തിലാണ് ഫലസ്തീൻ ജനത. പിറന്ന മണ്ണിൽ അഭയാർത്ഥികളായി കഴിയുന്ന ഗസയിലേക്ക് 6.5 ടൺ മരുന്നുകളും ദുരിത ബാധിതർക്കുളള 32 ടൺ അവശ്യവസ്തുക്കളും അടങ്ങുന്ന വിമാനമാണ് ന്യൂഡൽഹിയിൽനിന്നും ഇന്ന് രാവിലെ ഗസയിലേക്ക് പുറപ്പെട്ടത്. മരുന്നുകൾ, ശസ്ത്രക്രിയയ്ക്ക് അവശ്യമായ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ എന്നിവയടക്കം വഹിച്ചുള്ള ഐ.എ.എഫ് സി 17 വ്യോമസേനാ വിമാനം ഈജിപ്തിലെ അൽഅരിഷ് വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്യുകയെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
Previous Post Next Post
WhatsApp