ബംഗളൂരുവിനോട് കണക്കുതീര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്


ബംഗളൂരുവിനോട് കണക്കുതീര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി - പത്താം ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ബംഗളൂരു എഫ്.സിക്കു മുന്നില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധക്കടലിരമ്പം. കഴിഞ്ഞ സീസണിലെ വീറുറ്റ പ്ലേഓഫില്‍ റഫറിയിംഗില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോരേണ്ടി വന്ന ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളിന് ബംഗളൂരുവിനോട് കണക്കുതീര്‍ത്ത് പുതിയ സീസണില്‍ വലതു കാല്‍ വെച്ചു. ഇടവേളക്കു ശേഷമായിരുന്നു മൂന്നു ഗോളും. കേസിയ വിന്‍ഡോര്‍പിന്റെ സെല്‍ഫ് ഗോളില്‍ അമ്പത്തിരണ്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. അറുപത്തെട്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ രണ്ടാം ഗോള്‍ കണ്ടെത്തി. ഇഞ്ചുറി ടൈമില്‍ കേടിസ് മെയിനാണ് ബംഗളൂരുവിന് വേണ്ടി സ്‌കോര്‍ ചെയ്തത്. ബംഗളൂരുവിനെതിരായ 14 കളികളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാമത്തെ മാത്രം ജയമാണ് ഇത്. ബംഗളൂരു എട്ട് കളികള്‍ ജയിച്ചിരുന്നു. മഞ്ഞക്കടല്‍ ബ്ലാസ്‌റ്റേഴ്‌സിന് ആവേശം പകര്‍ന്ന് അലറിയടിച്ചപ്പോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ബംഗളൂരുവിന് പ്രചോദനമേകാന്‍ ആരുമുണ്ടായില്ല. 
കഴിഞ്ഞ വര്‍ഷത്തെ പ്ലേഓഫിലെ ബംഗളൂരുവിനെതിരായ മത്സരത്തില്‍ റഫറിയുടെ തീരുമാനത്തില്‍ കുപിതനായി കളിക്കാരെ പിന്‍വലിച്ചതിന് ബ്ലാസ്റ്റേഴ്‌സ് കനത്ത ശിക്ഷയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതിന്റെ പേരില്‍ കോച്ച് ഇവാന്‍ വുകൂമനോവിച്ചിന് നല്‍കിയ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടില്ല. ഈ സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ പരിശീലകന്‍ ഇവാന്‍ വുകമോനോവിച്ചിന് പുറത്തിരിക്കേണ്ടി വരും. വുകോമാനോവിച്ചിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തിയിരുന്നു. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ ചാമ്പ്യന്മാരാവാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. 
തുടര്‍ച്ചയായ എട്ടാം സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. സഹല്‍ അബ്ദുല്‍സമദ്, പ്രഭ്‌സുഖന്‍ സിങ് ഗില്‍, ജെസല്‍ കര്‍ണെയ്‌റോ ഉള്‍പ്പെടെ നിരവധി പ്രധാന താരങ്ങള്‍ ഇത്തവണ ക്ലബ് വിട്ടുവെങ്കിലും പുതുമുഖങ്ങളും പരിചയസമ്പന്നരും നിറഞ്ഞ സന്തുലിതമായ ടീമാണ് ബ്ലാസ്റ്റേഴ്‌സ്.
Previous Post Next Post