പരപ്പനങ്ങാടി | കഞ്ചാവാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നൽകി പണം തട്ടിയ ആളിൽ നിന്നും അയാൾ വന്ന ഓട്ടോറിക്ഷ കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂർ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.
ഏ ആർ നഗർ സ്വദേശികളായ വിനോദ് കുമാർ എൻ, സന്തോഷ്, ഗോപിനാഥൻ മണ്ണിൽ തൊടി,കൊളത്തറ മജീദ്, കുതിരവട്ടം സ്വദേശി ദിനേശൻ, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് ചിറമംഗലം ജംഗ്ഷനിൽ നിന്ന് ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷ ചിറമംഗലത്തുള്ള റഷീദ് എന്ന വ്യക്തി ഓട്ടം വിളിച്ച് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തലപ്പാറ എന്ന ഭാഗത്ത് കൊണ്ട് കബളിപ്പിച്ച് വാഹനവും പണവും കവർന്നത്.
അവിടെ വെച്ച് മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ള വിനോദ് കുമാർ എന്നയാ ളുടെ സുഹൃത്തുക്കളായ കോഴിക്കോട് സ്വദേശികളായ ദിനേശൻ മജീദ് എന്നവർക്ക് വേണ്ടി റഷീദ് കയ്യിൽ നിന്ന് കഞ്ചാവ് പറഞ്ഞു ഉറപ്പിച്ചിരുന്നതായിരുന്നു.
എന്നാൽ ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ ജില്ലയിൽ പലസ്ഥലങ്ങളിലും ഒട്ടനവധി കഞ്ചാവ് കേസുകൾ പിടികൂടിയതിലും സർക്കാരിന്റെ യോദ്ധാവ് എന്ന നടപടിയുടെ ഭാഗമായും കഞ്ചാവ് ലഭ്യത കുറഞ്ഞതിനാൽ റഷീദ് പകരമായി ഉണങ്ങിയ പുല്ല് പാക്കറ്റിൽ ആക്കി വിനോദ് കുമാറിന് നൽകി.
പിന്നീട് ചിറമംഗലം സ്വദേശിയായി റഷീദ് 20000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറിപ്പോയ റഷീദിന്റെ വെപ്രാളം കണ്ട് സംശയം തോന്നിയ വിനോദ് കുമാർ കവർ പരിശോധിച്ചു നോക്കിയപ്പോൾ കഞ്ചാവിന് പകരം ഉണങ്ങിയ പുല്ല് കണ്ട് ഓട്ടോറിക്ഷയെ പിന്തുടർന്ന് വിനോദ് കുമാറും ഇയാളുടെ കൂടെയുള്ള തിരൂരങ്ങാടി സ്വദേശികളായ സന്തോഷ് ഗോപി എന്നിവരും കോഴിക്കോട് സ്വദേശികളായ മജീദ് ദിനേശൻ എന്നിവരും ഓട്ടോ പിടികൂടിയെങ്കിലും ഇവർ വരുന്നത് കണ്ട് ഓട്ടോയിൽ നിന്നും ചാടി ഓടി രക്ഷപ്പെട്ടു പോയ റഷീദിനെ കിട്ടാത്തതിനാൽ ഇവർ റഷീദ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറെ ഭീഷണിപ്പെടുത്തി അയാളുടെ ഓട്ടോറിക്ഷ കവർച്ച ചെയ്തു.
ഓട്ടോറിക്ഷ മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ച് വെക്കുകയും ആണ് ഉണ്ടായത്. തുടർന്ന് പരാതിയുമായി ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി പോലീസിനെ സമീപിക്കുകയും പെട്ടെന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്തു അവസരോചിതമായ അന്വേഷണം നടത്തി അഞ്ച് പ്രതികളെയും ചുരുങ്ങിയ മണിക്കൂറിനുള്ളിൽ പിടിപെടാൻ സാധിക്കുകയായിരുന്നു.
ഇതിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ പ്രതികളെ പറ്റി അന്വേഷിച്ചു വരുന്നതാണ് എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിടികൂടിയ പോലീസ് സംഘത്തിൽ എസ് ഐ അജീഷ് കെ ജോൺ, സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിപിഒ മാരായ മഹേഷ്, ലത്തീഫ്, രഞ്ജിത്ത്, രമേഷ്, വിബീഷ് എന്നിവരും ഉണ്ടായിരുന്നു
