ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരടക്കം നാലു എം.പിമാർക്ക് സസ്‌പെൻഷൻ

ലോക്സഭയിലെ പ്രതിഷേധം: രമ്യ ഹരിദാസും ടിഎന്‍ പ്രതാപനും അടക്കം നാല് എംപിമാര്‍ക്ക് സസ്പെന്‍ഷൻ

ദില്ലി: ലോക്സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്.

ഈ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെന്‍ഷന്‍. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് സസ്പെന്റ് ചെയ്തത്.

അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമാവുകയാണ്. ഈ കാര്യം ഏറെ കാലമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ അക്കാര്യം പറയാന്‍ പാടില്ലെന്നും അതിന് സ്വാതന്ത്ര്യമില്ലെന്നുമാണ് പറയുന്നത്. ജനങ്ങള്‍ ഇതൊക്കെ പറയാനാണ് ഞങ്ങളെ തെരഞ്ഞെടുത്ത് ഇങ്ങോട്ട് അയച്ചത്. പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടിഎന്‍ പ്രതാപന്‍ എംപി വ്യക്തമാക്കി.

കഴിഞ്ഞ കുറേ ദിവസമായി വിലക്കയറ്റം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. ഓട്ടോറിക്ഷാ തൊഴിലാളിക്ക് ഇന്ധനമടിച്ചാല്‍ ബാക്കി വരുമാനം കിട്ടാത്ത സ്ഥിതിയാണ്. സാധാരണക്കാര്‍ക്ക് പാലും അരിയും വാങ്ങി ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പാവപ്പെട്ട അമ്മമാരുടെയും സാധാരണക്കാരുടെയും വിഷയം ചര്‍ച്ച ചെയ്യാതെ ബിസിനസുകാരുടെ പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്തിട്ട് എന്താണ് കാര്യം? ജിഎസ്ടി നിരക്ക് വര്‍ധന പിന്‍വലിച്ചേ പറ്റൂ. ഞങ്ങളുയര്‍ത്തിയ പ്ലക്കാര്‍ഡില്‍ വിലക്കയറ്റം മാത്രമാണ് ഉന്നയിച്ചത്. ഞങ്ങളുന്നയിച്ച ആവശ്യം ചര്‍ച്ച ചെയ്യാതെ സസ്പെന്റ് ചെയ്യുകയാണ്. പാര്‍ലമെന്റിന് അകത്താണെങ്കിലും പുറത്താണെങ്കിലും ശക്തമായ പ്രതിഷേധം തുടരുമെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി.
Previous Post Next Post
WhatsApp