ജീവനക്കാർ ശാന്തരാക്കാൻ നോക്കി, ജയരാജൻ പിടിച്ചുതള്ളി: ഇൻഡിഗോ റിപ്പോർട്ട്


ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽവച്ച് പ്രതിഷേധിച്ചവരെ വിമാന ജീവനക്കാർ ശാന്തരാക്കാൻ നോക്കിയെന്ന് ഇൻഡിഗോ എയർലൈൻസ്. സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസ് തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാഥമിക റിപ്പോർട്ട് ഇൻഡിഗോ ഡിജിസിഎയ്ക്ക് കൈമാറി. പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി.ജയരാജൻ പിടിച്ചുതള്ളിയെന്നും റിപ്പോർട്ടിലുണ്ട്.

തിങ്കളാഴ്ച മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിലാണ് അപ്രതീക്ഷിതമായി രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. തുടർന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിടുകയായിരുന്നു.

സംഭവത്തിൽ ജയരാജനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജയരാജനെതിരെ ഇൻഡിഗോയുടെ റിപ്പോർട്ടിൽ പരാമർശം വന്നത്.

അവലംബം: മനോരമ
Previous Post Next Post
WhatsApp