തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക്.
ഈ സാഹചര്യത്തിൽ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അച്ഛനെ കാണാനാണ് താൻ പോയതെന്നായിരുന്നു കടകംപള്ളിയുടെ ആദ്യ വിശദീകരണം. എന്നാൽ, അദ്ദേഹം വീണ്ടും പോറ്റിയുടെ വീട്ടിലെത്തിയെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ.
നിലവിൽ ജാമ്യത്തിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ച് എസ്.ഐ.ടി അന്വേഷണം നടത്തിവരികയാണ്. ഇതിനിടയിലാണ് നിർണ്ണായകമായ പുതിയ തെളിവുകൾ ലഭിച്ചിരിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച്ച് ചോദ്യം ചെയ്തിരുന്നു.