നിലമ്പൂർ: ശമ്പള വർദ്ധനവ് നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. നിലമ്പൂർ കോടതിപ്പടിയിലെ സ്വകാര്യ ഗ്രാഫിക്‌സ് സ്ഥാപനത്തിന് നേരെയാണ് ആക്രമണം നടന്നത്.
അറസ്റ്റിലായവർ:
കരുളായി സ്വദേശി മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി അജ്മൽ, ചന്തക്കുന്ന് സ്വദേശി റയാൻ സലാം എന്നിവരെയാണ് നിലമ്പൂർ പോലീസ് പിടികൂടിയത്.
സംഭവം ഇങ്ങനെ:
ഈ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന പ്രതികൾ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. സ്ഥാപനത്തിനകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള ഉപകരണങ്ങൾ ഇവർ തല്ലിത്തകർക്കുകയും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. തടയാൻ ശ്രമിച്ച സഹപ്രവർത്തകരെയും സംഘം ക്രൂരമായി മർദ്ദിച്ചു.
സ്ഥാപന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്