ലഹരി വിപത്തിനെതിരെ ബോധവല്‍ക്കരണ
സംഗീത ആല്‍ബവുമായി ഫിറോസ്ഖാൻ.
റിപ്പോർട്ട്; ഹമീദ് പരപ്പനങ്ങാടി
മലപ്പുറം : പുതിയ കാലത്തിന്റെ അതി മാരക സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന് സംഗീത ആല്‍ബവുമായി ഫിറോസ് ഖാന്‍ രംഗത്ത്. രാക്ഷസലഹരി എന്ന ശീര്‍ഷകത്തിലാണ് അഞ്ച് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഹൃസ്വ ആല്‍ബവുമായി കവി വരുന്നത്. ഇത് ഫിറോസ് ഖാൻ്റെ ആദ്യത്തെ കലാ സൃഷ്ടിയല്ല. നേരത്തൈ രണ്ട് കവിതാസമാഹാരങ്ങളും നാല് ആല്‍ബങ്ങളും ഒരു നോവലും ഇദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുണ്ട്. ഫലസ്തീന്‍ ജനതയുടെ ദുരിത പൂര്‍ണ്ണമായ ജീവിതത്തിന്റെ നേര്‍ ചിത്രം വരച്ചുകാട്ടുന്ന വെള്ളാരം കല്ലുകളെന്ന ആദ്യ ഫലസ്തീന്‍ ഐക്യ ദാര്‍ദ്യ ഗാനാല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ. രാഷ്ട്ര പൈതൃകം, ജിഹാദി, എന്നീ കവിതാ സമാഹാരങ്ങള്‍ വായനക്കാരെ ഏറെ ആകര്‍ഷിച്ചവയാണ്. ഭാരതമേ ഞാന്‍ ലജ്ജിച്ച് തല താഴ്ത്തുന്നു എന്ന നോവലും സാഹിത്യ പ്രേമികള്‍ക്ക് നല്ല വിരുന്നൊരുക്കിയിരുന്നു. ലഹരി വിപത്തിനെതിരെ പരപ്പനങ്ങാടിയില്‍നിന്നും കോഴിക്കോട് വരെ ഒറ്റയാള്‍ കാല്‍നട യാത്രയും ഈ യുവാവ് നടത്തിയിരുന്നു.
സപ്റ്റംബർ 10 ന് ബുധൻ ഉച്ചക്ക് 2 മണിക്ക് മലപ്പുറം കളക്ടറേറ്റ് ഹാളിൽ വെച്ച് രാക്ഷസലഹരി എന്ന ആല്‍ബത്തിന്റെ പ്രകാശനം. ജില്ലാ കളക്ടർ വിആർ വിനോദ് ഐഎഎസ് പ്രകാശന കർമ്മം നിർവഹിക്കും . സൗഹൃദവേദി തിരൂർ സെക്രട്ടറി കെകെ സാക്ക് ഹാജി അധ്യക്ഷത വഹിക്കും പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല, തിരൂർ എക്സെസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖ് എ , ക്യാമറാമാൻ സുധി പി നായർ, ഷമീർ കളത്തിങ്ങൽ, ലത്തീഫ് സിപി ആൽഭത്തിൽ അഭിനയിച്ച മറ്റു കലാകാരന്മാരും സാങ്കേതിക വിദക്തരും പങ്കെടുക്കും.
ഇന്ന് സമൂഹത്തെ മുച്ചൂടും കാര്‍ന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ഗാനങ്ങളും ഹൃസ്വ ചിത്രങ്ങളും ചേര്‍ന്നൊരുക്കുന്ന ചേതോഹരമായ ആല്‍ബമാണ് രാക്ഷസ ലഹരി. നമുക്ക് ചുറ്റും ലഹരി ഉപയോഗിക്കുന്നവര്‍ സാധാരണ ചെയ്തുവരുന്ന എല്ലാ കാര്യങ്ങളും ഈ ആല്‍ബത്തിലുണ്ട്. ലഹരി സൃഷ്ടിക്കുന്ന എല്ലാ സാമൂഹ്യ വിപത്തിന്റെയും നേര്‍ ചിത്രമാണ് ഇത് വരച്ചുകാട്ടുന്നത്. രാക്ഷസ ലഹരി മനുഷ്യരുടെ ഹൃദയങ്ങളോ'ടാണ് സംവദിക്കുന്നത്. ചെറിയ ഗാനങ്ങളിലൂടെ, സംഭവ ചിത്രങ്ങളിലൂടെ ലഹരിയെ തുരത്താന്‍ ഫിറോസിന്റെ ആല്‍ബം സമൂഹത്തിന് കരുത്തേകുന്നു. ഇന്നിന്റെ ബോധവല്‍ക്കരണമാണ് ഫിറോസ് ഇതിലൂടെ സാധിച്ചിരിക്കുന്നത്.ലഹരിയെ തുരത്താന്‍ സര്‍ഗ്ഗാല്‍മകമായ മഹത്തായ ഇടപെടലാണ് ഈ ആല്‍ബം. സമൂഹത്തിന് വലിയ സന്ദേശം കൂടിയാണ് രാക്ഷസ ലഹരി നല്‍കുന്നത്. പ്രഭാഷണത്തേക്കാളേറെ മനസ്സിനെ സ്വാധീനിക്കാന്‍ ഗാനങ്ങള്‍ക്ക് കഴിയുമെന്ന് ഈ ആല്‍ബം നമ്മെ ബോധ്യപ്പെടുത്തുന്നു.
പരപ്പനങ്ങാടിയിലെ അവറാന്‍ മരക്കാരകത്ത് കിഴക്കിനിയകത്ത് ഫാത്തിമയുടെയും എറമാക്ക വീട്ടില്‍ മൂത്തേടത്ത് മുഹമ്മദ് കുട്ടിയുടെയും മകനായി ചെട്ടിപ്പടിയിലായിരുന്നു ഫിറോസ് ഖാൻ ജനിച്ചത്. ഒന്നരപ്പതിറ്റാണ്ടുകാലം സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിച്ചു.
ഇപ്പോള്‍ അവസാനവര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് ഈ നാല്‍പ്പത്തിയാറുകാരന്‍.
ഭാര്യ സുലൈഖ സ്‌കൂള്‍ അദ്ധ്യാപികയാണ്. ഉപജീവനത്തിനായി വേങ്ങരയില്‍ ഹോള്‍സയില്‍ ഫ്രൂട്ട് വ്യാപാരം നടത്തുന്നു. സാഹിത്യവും, കലയും ആല്‍ബരചനയും, നോവലെഴുത്തുമായി ശിഷ്ടകാല ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.
പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്ത് സംസാരിക്കും.