പാർലമെൻ്റ് തിരഞ്ഞെടുപ്പ്:പൊന്നാനിയിൽ ലീഗിനെ സമസ്ത പാലം വലിക്കുമെന്ന് ആശങ്ക.
പരപ്പനങ്ങാടി :ലോക സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പൊന്നാനി മണ്ഡലത്തിൽ ലീഗിൻ്റെ നെഞ്ചിടുപ്പ് ഏറുന്നു.
സമസ്ത- ലീഗ് തർക്കം രൂക്ഷമായ കാലത്താണ് തിരഞ്ഞെടുപ്പ് എത്തിയത്.
ഇരുകൂട്ടരുടേയും വിട്ട് വീഴ്ചയില്ലാത്ത പ്രശ്നങ്ങൾ ലോകസഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.
ലീഗിൻ്റെ 2 സീറ്റിൽ ഒന്നിൽ തോൽപ്പിച്ചിട്ടെങ്കിലും അടി കൊടുക്കണമെന്നാണ് സമസ്ത അനുകൂലികളുടെ നിലപാട്. ഇതിനായി മണ്ഡലത്തിൽ തങ്ങളുടെ ഇഷ്ടതാരമായ മുൻ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയെ തന്നെ കളത്തിലിറക്കാൻ സി.പി.എം നെ കൊണ്ട് സാധിപ്പിച്ചത് വലിയ നീക്കമാണെന്ന് വിലയിരുത്തുന്നു.
പൊതുസ്വതന്ത്രനായി ഹംസവരുമെന്നായിരുന്നു കണക്ക് കൂട്ടൽ എന്നാൽ സി.പി.എം സ്വന്തം ചിഹനത്തിൽ തന്നെ നിറുത്തിയത് നീരസത്തിനിടയാക്കിയിട്ടുണ്ടെങ്കിലും തിരച്ചടി നൽകാൻ തന്നെയാണ് അണിയറയിലെ തീരുമാനം.
ഇതിനായി ലീഗ് എതിർപ്പുള്ള 28000 ത്തോളം കേഡർമാരെ സജ്ജമാക്കിയതായി ഇത്തരം കേന്ത്രങ്ങളിലെ നേതാക്കൾ പറയുന്നു.
മുസ്ലീം ലീഗിൻ്റെ പൊന്നാപുരം കോട്ട തകർക്കാൻ സാധിക്കുമെന്ന സി. പി എം ൻ്റെ കണക്ക് കൂട്ടലിന് ഇടയിലാണ് എസ്. ഡി പി ഐ പിന്തുണ യു.ഡി.എഫിനെ തേടിയെത്തിയത്.
ഇത് സമസ്തയുടെയും, സി.പി.എം ൻ്റെയും കണക്ക് കൂട്ടലുകളെ തെറ്റിച്ചു.
ഇതിനെ പൊളിച്ചടക്കാൻ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൻ്റെ ഓൺലൈൻ മാധ്യമത്തെ ഉപയോഗിച്ച് എസ്.ഡി.പി ഐ പിന്തുണ അപകടം വരുത്തുമെന്നും, തീവ്രവാദ ലേബൽ ശക്തിയായി ചാർത്തി കൊണ്ടുമുള്ള പ്രചാരണം കുറിക്കു കൊണ്ടു.
ഇതോടെ യു.ഡി.എഫ് പിന്തുണ പരസ്യമായി തള്ളി പറയുകയും ചെയ്തതോടെ എസ്.ഡി.പി.ഐ നീരസം തങ്ങളുടെ പ്ലാനിംഗിന് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് സി.പി.എം ഉം ലീഗ് വിരുദ്ധസമസ്ത കേന്ത്രങ്ങളും.
പൊന്നാനി മുതൽ, കടലുണ്ടി വരെയുള്ള ബെൽറ്റിൽ കേഡർമാരെ രഹസ്യമായും, പരസ്യമായും ലീഗിനെ തോൽപ്പിക്കാനുള്ള നീക്കം ലീഗ് വിരുദ്ധ സമസ്ത വിഭാഗം സജീവമാക്കിയിട്ടുണ്ട്.
സമസ്ത നേതാക്കളുടെ ചേരിതിരിഞ്ഞുള്ള പ്രസ്ഥാവനകൾ ഇതിന് ഉദാഹരണമാണ്.
നാസർ ഫൈസി കൂടത്തായി സമസ്തക്കാർ മുഴുവനും ലീഗിനെ വിജയിപ്പിക്കുമെന്ന് പറയുമ്പോൾ ജിഫ്രി മുത്തു കോയതങ്ങൾ അങ്ങിനെ ഒരു നിലപാടില്ലന്നും, ഇഷ്ടമുള്ള നിലപാട് സ്വീകരിക്കാമെന്നും നാസർ ഫൈസിയുടേത് സ്വന്തം നിലപാടന്നും തിരുത്തുകയുണ്ടായി.
ലീഗിനെതിരെ പൊന്നാനിയിൽ ഉണ്ടായ സമസ്ത ഭിന്നിപ്പ് ലീഗിൻ്റെ ഹൃദയമിടുപ്പിന് വേഗത ഏറിയിട്ടുണ്ട്.
പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ എതിരാളികളായിട്ട് കൂടി രക്ഷക്കെത്തിയിരുന്ന എസ്.ഡി.പി ഐ പിന്തുണയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് മുസ്ലീം ലീഗ്.
എന്നാൽ ലീഗിൻ്റെ രാഷ്ട്രീയ തന്ത്രങ്ങൾ മുഴുവനായി പഠിച്ച സി.പിഎം സ്ഥാനാർത്ഥി ഹംസയും പുതിയ തന്ത്രങ്ങൾ മെനയുന്നത് ലീഗിന് ഭീഷണിയാവുന്നുണ്ട്.