സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ കടലുണ്ടി പുഴയിലൂടെ തോണി യാത്ര
വള്ളിക്കുന്ന്: അപകടങ്ങൾ ഉണ്ടാവുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്നതാണ് ജില്ലയിലെ സുരക്ഷ സംവിധാനം. സുരക്ഷിത യാത്രക്കായി ജില്ല കലക്ടർ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾക്ക് പുല്ലുവില. ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ കടലുണ്ടി പുഴയിൽ തോണിയാത്ര. കഴിഞ്ഞദിവസമാണ് ജില്ല കലക്ടർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. എന്നാൽ ജില്ലയിൽ ഉൾപ്പെടുന്ന കടലുണ്ടി പുഴയിൽ സുരക്ഷാ സംവിധാനങ്ങൾ കാറ്റിൽ പറത്തിയാണ് ചിലർ തോണി യാത്ര നടത്തുന്നത്.
കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് പ്രേദേശത്ത് നിരവധി തോണികളാണ് സർവിസ് നടത്തുന്നത്. മലപ്പുറം ജില്ലയിൽ ആണ് സർവിസ് നടത്തുന്നത് എങ്കിലും ബേപ്പൂർ തുറമുഖ ഓഫിസിൽ നിന്നാണ് ലൈസൻസ് നൽകുന്നത്. ജില്ല ഭരണകൂടങ്ങൾ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. ഇവിടെയാണ് ഞായറാഴ്ച രാവിലെ ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെ യാത്രക്കാരെ വഹിച്ച് തോണി യാത്ര നടത്തിയത്. ഒട്ടുമിക്ക തോണികളും സുരക്ഷ പാലിച്ച് സർവിസ് നടത്തുമ്പോൾ ഏതാനും ചിലരാണ് മാനദണ്ഡം പാലിക്കാതെ സർവിസ് നടത്തുന്നത്.