'വാരിയെല്ലിന് പൊട്ട്, തലച്ചോര്‍ ഇളകിയ നിലയില്‍, ശരീരത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ച അടയാളം' ഉദരം പൊയിലിലെ രണ്ടര വയസ്സുകാരിയുടെ മരണം അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന്




'വാരിയെല്ലിന് പൊട്ട്, തലച്ചോര്‍ ഇളകിയ നിലയില്‍, ശരീരത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ച അടയാളം' ഉദരം പൊയിലിലെ രണ്ടര വയസ്സുകാരിയുടെ മരണം അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് 
  

മലപ്പുറം: ഉദരംപൊയിലിലെ രണ്ടര വയസുകാരിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരുക്കാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തലയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്. തലച്ചോര്‍ ഇളകിയ നിലയില്‍ ആയിരുന്നു. വാരിയെല്ല് പൊട്ടിയിട്ടുണ്ട് എന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മുന്‍പ് തന്നെ കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞ് മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗററ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക് മുമ്പ് മര്‍ദ്ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവത്തിന്റെ മുകളില്‍ വീണ്ടും മര്‍ദ്ദനമേറ്റത് മരണത്തിന് കാരണമായി. മര്‍ദ്ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫായിസിനെ പൊലിസ് സര്‍ജന് മുന്നില്‍ ഹാജരാക്കും. രണ്ടര വയസുകാരി ഫാത്തിമ നസ്‌റിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് രേഖപ്പെടുത്തിയിരുന്നു. ഇയാളെ പൊലിസ് സര്‍ജന് മുന്നില്‍ ഹാജരാക്കും.  ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിനെ മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് ഇയാള്‍ പൊലിസിന് മൊഴി നല്‍കിയത്. മുഹമ്മദ് ഫായിസിന്റെ ബന്ധുക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നതുള്‍പ്പടെ പൊലിസ് അന്വേഷിച്ച് വരികയാണ്.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ബോധം പോയെന്ന് പറഞ്ഞായിരുന്നു പിതാവ് ഫായിസ് കുഞ്ഞിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നത്. ആശുപത്രി അധികൃകര്‍ പൊലിസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
Previous Post Next Post
WhatsApp