ലീഗ് സമസ്തയെ തകർക്കാൻ ശ്രമിക്കുന്നില്ല; നടക്കുന്നത് സമസ്തയെ ഉയർത്താനുള്ള ആവേശഭരിതമായ പ്രവർത്തനം- ജിഫ്രി തങ്ങൾ
മലപ്പുറം - മുസ്‌ലിം ലീഗ് സമസ്തയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സമസ്തയ്ക്ക് അഭിപ്രായമില്ലെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ ആരും തകർക്കുന്നതായി അറിയില്ലെന്നും സമസ്തയെ ആർക്കും തകർക്കാൻ സാധിക്കില്ലെന്നും ജിഫ്രി തങ്ങൾ മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
മുസ്‌ലിം ലീഗ് സമസ്തയെ തകർക്കാൻ ശ്രമിക്കുകയാണെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ ലീഗ് തകർക്കുമെന്നും സമസ്ത തകരുമെന്നും വിശ്വാസമില്ലെന്നും മന്ത്രിയുടെ പ്രസ്താവനയിൽ അദ്ദേഹത്തോടാണ് വിശദീകരണം ചോദിക്കേണ്ടതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സമസ്തയിൽ വിഭാഗീയ പ്രവർത്തനം നടക്കുന്നില്ല. സംഘടനയെ ഉയർത്താനുള്ള ആവേശഭരിതമായ പ്രവർത്തനമാണ് നടക്കുന്നത്. എന്നാൽ, ചിലർക്കിത് വിഭാഗീയ പ്രവർത്തനമായാണ് തോന്നുക. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന രൂക്ഷമായ പ്രതികരണങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ സമൂഹ മാധ്യമങ്ങളെ വിട്ടുകളയണമെന്നും അതിൽ ആർക്കും യാതൊരു നിയന്ത്രണവുമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ അടക്കം ആർക്കും വധഭീഷണി ഉണ്ടാവാൻ പാടില്ല. ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രതികരിക്കേണ്ടി വരുമെന്നും പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിൽ ചിലരെ അവഗണിച്ചത് ചോദിച്ചപ്പോൾ അത് അതിന്റെ കമ്മിറ്റിക്കാരോട് ചോദിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.