ഇസ്രായേൽ ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യം; അവരെ നല്ല നടപ്പ് പഠിപ്പിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങൾ
കോഴിക്കോട് - ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യം ഇസ്രായേലാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അവരെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബീച്ചിൽ മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങൾ.
ജീവിക്കാനുള്ള ചെറുത്തുനിൽപ്പാണ് ഫലസ്തീൻ ജനത നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ ആവശ്യത്തെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. എന്തിനാണവർ ഇങ്ങനെ ചെയ്യുന്നത്. ഇസ്രായേലി ഭീകരത അംഗീകാരാവില്ല. ഇത് മനുഷ്യത്വത്തിന് എതിരാണ്.
പശ്ചിമേഷ്യ ഇനിയും പരീക്ഷണ ഭൂമിയാക്കാനാണോ സാമ്രാജ്യത്വ ലോകരാജ്യങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിൽ മുകളിൽനിന്ന് നിങ്ങൾക്ക് വലിയൊരു പരാജയം അറിയാനിരിക്കുന്നുവെന്ന് നിങ്ങളെ ഓർമപ്പെടുത്തുന്നു. ഉറക്കം നടിക്കുന്ന ലോകരാജ്യങ്ങൾ ഇത് എത്ര നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും നല്ലത്.
ഫലസ്തീനിൽ സമാധാനം പുലരണം. സ്വതന്ത്ര ഫലസ്തീനാണ് ആ ജനത ആഗ്രഹിക്കുന്നത്. ഇസ്രായേലിനെ നല്ല നടപ്പ് ശീലിപ്പിക്കാൻ ലോകരാജ്യങ്ങൾ ഇടപെടണം. പശ്ചിമേഷ്യയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ലോകരാജ്യങ്ങൾ എന്താണ് മിണ്ടാത്തത്. നാവ് തുറന്ന് മറുപടി പറയാൻ തയ്യാറാവണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.