ദേശീയപാത തടസ്സപ്പെടുത്തി ഉദ്ഘാടനം; ഉത്ഘാടകനായ യുവ യൂട്യൂബർ മൈക്കിലൂടെ അസഭ്യവർഷം നടത്തി; സംഘാടകർക്കെതിരെ പ്രതിഷേധം ശക്തം.
വളാഞ്ചേരിയിൽ കഴിഞ്ഞ ദിവസം നടന്ന സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ഉദ്ഘാടനം കാണാൻ ഇരച്ചെത്തിയ കുട്ടികളും യുവാക്കളും ദേശീപാതയിൽ സൃഷ്ടിച്ചത് മുക്കാൽ മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്ക്. ദേശീയപാത 66ലെ വളാഞ്ചേരിക്കും കാവുംപുറത്തിനും ഇടയിൽ കരിങ്കല്ലത്താണിക്ക് സമീപമാണ് വസ്ത്രശാല പ്രവർത്തനമാരംഭിച്ചത്.
ഉദ്ഘാടകനായ യുവ യൂട്യൂബർ വരുന്നതിന് ഏറെ മുമ്പ് തന്നെ പ്രദേശത്തേക്ക് യുവാക്കൾ എത്തിതുടങ്ങിയിരുന്നു. എന്നാൽ ഇദ്ദേഹം എത്തിച്ചേർന്നതിന് ശേഷം തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും സംഘാടകർ സ്വീകരിച്ചിരുന്നില്ല.
പൊതുവെ പകൽ സമയങ്ങളിൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് ഉണ്ടാകാറുണ്ട് എന്നാൽ ഇന്നലെ പൂർണമായും ദേശീയപാതയിലെ വാഹനഗതാഗതം നിലച്ചു. വളാഞ്ചേരി വരെയും കാവുംപുറം വരെയും നീണ്ട വാഹങ്ങളുടെ വലിയ നിര തന്നെ ദൃശ്യമായിരുന്നു. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലേക്ക് ഈ തിരക്ക് ഉയർന്നിടും നിയന്ത്രിക്കാൻ വേണ്ടുന്ന ശ്രമങ്ങൾ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്.
സമൂഹ മാധ്യമങ്ങളിലും ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രധാന പാതയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിൽ നിരുത്തരവാദപരമായി പരിപാടികൾ സംഘടിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുക്കണമെന്ന് പരക്കെ ആവശ്യമുയരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരിൽ പകുതിയിലേറെ സ്കൂൾ വിദ്യാർത്ഥികളായിരുന്നു. ഇവർക്ക് നേരെ ഉദ്ഘാടകൻ മൈക്കിലൂടെ അസഭ്യ വർഷം നടത്തിയതായും ആക്ഷേപമുണ്ട്.