മെയ്ക്ക് ഇന്‍ ഇന്ത്യയല്ല, കേബിളുകള്‍ ചൈനീസ് കമ്പനിയുടേത്, ഗുണനിലവാരത്തിലും സംശയം; കെഫോണ്‍ ഓഡിറ്റില്‍ ഗുരുതര കണ്ടെത്തല്‍


തിരുവനന്തപുരം: നടപ്പില്‍ വരും മുമ്പ് തന്നെ കെ ഫോണും വിവാദത്തില്‍. കെഫോണ്‍ ഓഡിറ്റില്‍ ഗുരുതരമായ കണ്ടെത്തലുകളെന്ന് റിപ്പോര്‍ട്ട്. ടെണ്ടര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി ഓഡിറ്റില്‍ കണ്ടെത്തി. മെയ്ക്ക് ഇന്ത്യാ മാനദണ്ഡം പാലിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ല. കരാര്‍ കമ്പനിയായ എല്‍.എസ് കേബിളിന് കെ.എസ് ഐ.ടി.എല്‍ അനര്‍ഹമായ സഹായം നല്‍കിയെന്നും ഓഡിറ്റില്‍ പറയുന്നു. കേബിളിന്റെ ഗുണനിലവാരത്തില്‍ കെ.എസ്.ഇ.ബിയും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുക, കേരളത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തവും കാര്യക്ഷമവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കെഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി നിലവില്‍ വരുന്നതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍ തുടങ്ങി 30,000ത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കെഫോണ്‍ വഴി ഇന്റര്‍നെറ്റ് എത്തും. ഇതുവരെ 26,542 ഓഫിസുകളില്‍ കണക്ഷന്‍ നല്‍കുകയും 17,155 ഓഫീസുകളില്‍ കെഫോണ്‍ കണക്ഷന്‍ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ് കെ ഫോണിന്റെ ഓപ്പേററ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടരലക്ഷം വാണിജ്യ കണക്ഷന്‍ നല്‍കി പദ്ധതി ലാഭത്തിലാക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
1500 കോടി രൂപ ചെലവില്‍ കിഫ്ബി സഹായത്തോടെയാണു കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍), കെഎസ്ഇബി എന്നിവര്‍ ചേര്‍ന്നു കെഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
Previous Post Next Post
WhatsApp