അരിക്കൊമ്പന്‍ കമ്പം ടൗണില്‍; വാഹനങ്ങള്‍ തകര്‍ത്തു; ഒരാള്‍ക്ക് പരുക്ക്, പരിഭ്രാന്തരായി ജനം


അരിക്കൊമ്പന്‍ കമ്പം ടൗണില്‍; വാഹനങ്ങള്‍ തകര്‍ത്തു; ഒരാള്‍ക്ക് പരുക്ക്, പരിഭ്രാന്തരായി ജനം


തൊടുപുഴ: അരിക്കൊമ്പന്‍ ഇന്ന് രാവിലെ കമ്പം ടൗണില്‍. ജനവാസ മേഖലയിലെത്തിയതോടെ ആളുകള്‍ പരിഭ്രാന്തരായി. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന  ഓട്ടോറിക്ഷകള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരുക്കേറ്റു.

ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ആളുകള്‍ ശബ്ദമുണ്ടാക്കിയതോടെ ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്.

ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്‌നല്‍ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്.

ഇന്നലെ പുലര്‍ച്ചെ കുമളിയിലെ ഗാന്ധിനഗര്‍, തേക്കിന്‍കാട്, റോസാപ്പൂക്കണ്ടം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് അരിക്കൊമ്പനെത്തിയത്. ആകാശത്തേക്ക് വെടിയുതിര്‍ത്താണ് വനംവകുപ്പ് ആനയെ കാട്ടിലേക്ക് തുരത്തിയത്. ഇവിടെ നിന്നും തേക്കടി ബോട്ട് ലാന്റിംഗിന് എതിര്‍ വശത്തെ വനത്തിലെത്തിയ ശേഷമാണ് തിരികെ തമിഴ്‌നാട്ടിലേക്ക് നീങ്ങിയത്. പിന്നീട് ഉച്ചവരെ പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലക്കുള്ളിലായിരുന്നു. ഇവിടെ നിന്ന് തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായി റേഡിയോ കോളര്‍ സന്ദേശങ്ങളില്‍ നിന്നും വ്യക്തമായി. തുടര്‍ന്ന് കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയപാത മുറിച്ച് കടന്ന അരിക്കൊമ്പന്‍ ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിന് സമീപമെത്തിയതായി തമിഴ്‌നാട് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
Previous Post Next Post
WhatsApp