ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി തെരഞ്ഞെടുത്ത മികച്ച പ്രബന്ധം ഡോ. ആയിഷയുടേത്


 തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നും മാസ്റ്റർ ഇൻ എമർജൻസി മെഡിസിൻ പൂർത്തിയാക്കിയ ഡോ ആയിഷയുടെ വിജയത്തിന് ഇരട്ടിമധുരം. മെഡിക്കൽ കോളേജിൽ നിന്നും എമർജൻസി ഫിസിഷ്യനായി പുറത്തിറങ്ങുന്ന ഡോ ആയിഷയുടെ പ്രബന്ധം വർഷത്തെ ഏറ്റവും മികച്ചതായി ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തു.


കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ലക്ഷണങ്ങളുമായി വരുന്ന രോഗികളെ പരിശോധിക്കുവാനും നിരീക്ഷിക്കുവാനും,  ചികിത്സിക്കുവാനും ആവശ്യമായ  മാർഗ്ഗനിർദേശങ്ങൾ കൃത്യമായിട്ടുണ്ടായിരുന്നില്ല. കോവിഡ് രോഗിക്ക് കിടത്തി ചികിത്സയും ഓക്സിജനും ഐസിയു  തുടങ്ങിയവയുടെ ലഭ്യത കുറവ് മൂലം ചികിത്സ മേഖലയിൽ വലിയ പ്രശ്നങ്ങൾ രൂപപ്പെടുകയും ചെയ്തു. പ്രസ്തുത വിഷയങ്ങൾ മനസ്സിലാക്കുകയും ജനങ്ങൾക്ക് കൃത്യമായ ചികിത്സ നൽകുവാനും വേണ്ടി ഡോ ആയിഷ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയും നിരീക്ഷിക്കുകയും തുടർന്ന് രോഗികളിൽ പരീക്ഷിക്കുവാൻ വേണ്ടി മുന്നോട്ടുവച്ച നിർദ്ദേശങ്ങളാണ് പിന്നീട് പ്രബന്ധമായി സ്ഥാപനത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. 



തുടർന്നുള്ള ചികിത്സയിൽ അനാവശ്യമായി കിടത്തി ചികിത്സയും, ഐസിയു അഡ്മിഷനും, ആശങ്കയും രോഗികളിൽ നിന്നും അകറ്റുവാൻ സ്ഥാപനത്തിന് കഴിഞ്ഞു. ഡോ ആയിഷയുടെ നേതൃത്വത്തിൽ മുന്നൂറോളം വരുന്ന  ജീവനക്കാർക്ക് നാല് മാസം നീണ്ടു നിൽക്കുന്ന പരിശീലനങ്ങളും കൃത്യമായ നിർദ്ദേശങ്ങളും നൽകിയത് വഴി ചികിത്സയിൽ വലിയ മാറ്റങ്ങൾ സ്ഥാപനത്തിൽ വരുത്തുവാൻ സാധിച്ചു.


പ്രസ്തുത പ്രബന്ധമാണ് ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി 2021-22 ലെ മികച്ച പ്രബന്ധമായി തെരഞ്ഞെടുക്കപ്പെട്ടത്. 


എറണാകുളം കോതമംഗലം സ്വദേശിയും വ്യവസായിയുമായ ഷജൽ മുഹമ്മദിൻ്റെ ഭാര്യയാണ് ആയിഷ. കോഴിക്കോട് കൊടിയത്തൂർ പ്രദേശത്തെ ദമ്പതികളായ മുൻ പ്രവാസി വ്യവസായി അരിമ്പ്ര പുതുശ്ശേരി അബ്ദുൽ മജീദിൻ്റെയും പുരയിൽ സക്കീനയുടെയും മകളാണ്. ഹെസ്സ ഹാനിയ മകളാണ്.


ചൈന ത്രീ ഗോർജസ് യൂണിവേഴ്സിറ്റിയിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ആയിഷ ചേന്നമംഗല്ലൂർ എച്ച് എസ് എസ്, പിടിഎം എച്ച് എസ് കൊടിയത്തൂർ എന്നീ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്.


ഡോ ആയിഷയുടെ പ്രബന്ധം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഉടനെ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ പഠിക്കുവാനും മികച്ച ചികിത്സ പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാനും നേട്ടം പ്രചോദനമായി എന്ന് ഡോ ആയിഷ പ്രതികരിച്ചു.  അരീക്കോട്ട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിൽ ജൂലൈ 20 മുതൽ എമർജൻസി ഫിസിഷ്യനായി ഡോ ആയിഷ ഉണ്ടാവും.

Previous Post Next Post
WhatsApp