വയനാട് | മലമാനിന്റെ ഇറച്ചിയുമായി നാലംഗ സംഘം വനപാലകരുടെ പിടിയിലായി. റിസോര്‍ട്ട് കേന്ദ്രീകരിച്ച് മൃഗവേട്ട നടത്തി മാംസം വിൽക്കുന്ന സംഘമാണ് വരയാലില്‍ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ നടത്തിയ പരിശോധനയ്ക്കിടയിലാണ് വേട്ടസംഘത്തിലെ എടമന മേച്ചേരി സുരേഷ് (42), എടമന ആലക്കണ്ടി പുത്തൻമുറ്റം മഹേഷ് (29), എടമന കൈതക്കാട്ടിൽ മനു (21), വാഴപറമ്പിൽ റിന്റോ (32) എന്നിവർ പിടിയിലായത്.
പ്രതികളില്‍ നിന്ന് 30 കിലോഗ്രാം മലമാനിന്റെ ഇറച്ചി, ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക്, മാരുതി കാര്‍ എന്നിവ പിടിച്ചെടുത്തു. വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.വി. ആനന്ദൻ നയിച്ച സംഘത്തിൽ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എ. അനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ അരുണ്‍, ശരത്ത് ചന്ദ്രന്‍, ആര്‍.എഫ് വാച്ചര്‍ സുനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്ന് പേര്യ റെയ്ഞ്ച് ഓഫീസർ എം.പി. സജീവ് പറഞ്ഞു.
