കാട്ടുപന്നികള്‍ ചത്തത് ആന്ത്രാക്‌സ് ബാധിച്ച്; മറവുചെയ്തവരുമായി സമ്പർക്കം പാടില്ലെന്ന് നിർദേശം



ആന്ത്രാക്സ് മൂലം മൃഗങ്ങൾ ചത്താൽ ശരീരത്തിന്റെ ഭാഗങ്ങളിൽനിന്ന് കറുത്ത നിറമുള്ള രക്തം വരും. ഇത്തരത്തിൽ ജഡം കണ്ടാൽ അധികൃതരെ വിവരം അറിയിക്കണം.


കൃഷിയിടത്തിൽ കണ്ട കാട്ടുപന്നിയുടെ 
ജഡം വനപാലകർ കൊണ്ടുപോകുന്നു.

അതിരപ്പിള്ളി: പിള്ളപ്പാറ മേഖലയിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാക്സ് മൂലമെന്ന് പരിശോധനാ ഫലം. ചൊവ്വാഴ്ച പിള്ളപ്പാറയിൽ കൃഷിയിടത്തിൽ കണ്ട കാട്ടുപന്നിയുടെ ജഡം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മരണ കാരണം ആന്ത്രാക്സാണെന്ന് സ്ഥിരീകരിച്ചത്.

രണ്ടാഴ്ചക്കുള്ളിൽ മേഖലയിലെ എണ്ണപ്പന തോട്ടത്തിലും കൃഷിയിടങ്ങളിലും റോഡരികിലും ഏഴു പന്നികൾ ചത്തു കിടന്നിരുന്നു. നേരത്തെ കണ്ടെത്തിയ കാട്ടുപന്നികളുടെ ജഡം യാതൊരു മുൻകരുതലും ഇല്ലാതെയാണ് വനപാലകർ കുഴിച്ചിട്ടതെന്ന് നാട്ടുകാർ ആരോപിച്ചു.

കഴിഞ്ഞ ദിവസം ചാട്ടുകല്ലുംതറ മേഖലയിൽ ആടുകൾ ചത്തതായും നാട്ടുകാർ പറഞ്ഞു. പന്നികളുടെ ജഡം കുഴിച്ചിടാൻ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ത്രാക്സ് മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

കാട്ടുപന്നികൾ പതിവായി ജനവാസ മേഖലയിൽ ഇറങ്ങുന്നതിനാൽ വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ കരുതലായി കന്നുകാലികളിൽ വാക്സിനേഷൻ നടത്തുമെന്ന് വെറ്റിലപ്പാറ മൃഗാശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പ് മുൻകരുതൽ സ്വകീരിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

സ്വീകരിക്കേണ്ട സുരക്ഷ

പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കൂടാതെ മൃഗങ്ങൾ പെട്ടെന്ന് ചാകുന്നതാണ് ആന്ത്രാക്സ് ബാധയുടെ ലക്ഷണം. ആന്ത്രാക്സ് മൂലം മൃഗങ്ങൾ ചത്താൽ ശരീരത്തിന്റെ ഭാഗങ്ങളിൽനിന്ന് കറുത്ത നിറമുള്ള രക്തം വരും. ഇത്തരത്തിൽ ജഡം കണ്ടാൽ അധികൃതരെ വിവരം അറിയിക്കണം.

വന്യമൃഗങ്ങളുടേയോ വളർത്തുമൃഗങ്ങളുടേയോ ജഡം കണ്ടെത്തിയാൽ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കണം. പത്തടി താഴ്ചയിൽ കുഴിയെടുത്ത് കുമ്മായമിട്ട് കുഴിച്ചിടണം. അല്ലെങ്കിൽ കത്തിച്ചു കളയണം.

ആന്ത്രാക്സ്; ഉന്നതതല ഓൺലൈൻ യോഗം ചേർന്നു

അതിരപ്പിള്ളി: പിള്ളപ്പാറ മേഖലയിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാക്സ് മൂലമെന്ന കണ്ടെത്തലിനെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുവാൻ ഉന്നതതല ഓൺലൈൻ യോഗം ചേർന്നു. രോഗബാധ സ്ഥിരീകരിച്ചയിടങ്ങളിൽ പ്രാഥമിക സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈൻ ചെയ്ത് നിരീക്ഷിക്കാനും അടുത്ത ദിവസങ്ങളിൽ പ്രദേശവാസികൾക്ക് ബോധവത്കരണം നൽകുന്നതോടൊപ്പം പ്രദേശത്തെ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാനും തീരുമാനമായി.

ചത്ത മൃഗങ്ങളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് എത്തിക്കുന്നതിനും മറവുചെയ്യുന്നതിനും ചുമതലപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സമ്പർക്കപ്പട്ടികയിലുണ്ട്. അതിനാൽ പ്രത്യേക മെഡിക്കൽസംഘത്തെ നിയോഗിച്ച് സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തണമെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി സനീഷ്കുമാർ ജോസഫ് എം.എൽ.എ. അറിയിച്ചു.

കന്നുകാലികൾ തോട്ടങ്ങളിൽ മേഞ്ഞുനടക്കുന്ന മേഖലയായതിനാൽ ഈ പ്രദേശത്തെ വളർത്തുമൃഗങ്ങളെ പരിശോധിക്കണം. പ്രതിരോധ വാക്സിനേഷൻ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു. യോഗത്തിൽ റവന്യൂ മന്ത്രി കെ. രാജൻ, സനീഷ്കുമാർ ജോസഫ് എം. എൽ.എ. ,ജില്ലാ കളക്ടർ ഹരിത വി. കുമാർ, ഡി.എം.ഒ. ഡോ.കുട്ടപ്പൻ, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. സുരജ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post
WhatsApp