ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ത്ഥാപനങ്ങൾ അടച്ച് പൂട്ടാൻ നിർദേശം.




 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആഹാര വില്‍പ്പന സ്ഥാപനങ്ങള്‍ എത്രയും വേഗം അടച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്നു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.

ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ്ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍, ആഹാരം പാകം ചെയ്തും അല്ലാതെയും വില്‍ക്കുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നതെന്നു ഉടനടി കണ്ടെത്തണമെന്നാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.


പാതയോരങ്ങളില്‍ ഐസ്‌ക്രീമും ശീതളപാനീയങ്ങളും മറ്റു പാനീയങ്ങളും വില്‍ക്കുന്ന തട്ടുകടകളിലും വാഹനങ്ങളിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അടിയന്തര പരിശോധന നടത്തണമെന്നു സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

ശുചിത്വമില്ലാത്ത സ്ഥാപനങ്ങളും പഴകിയതും രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തതുമായ ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇവയുടെ ലൈസന്‍സ് ഉടനടി റദ്ദാക്കണം.

കാസര്‍കോട്ടെ ചെറുവത്തൂരില്‍ കടയില്‍ നിന്നു ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തിലാണ് ഈ നടപടി.


Previous Post Next Post
WhatsApp