മുതുമലൈ കാടിനുള്ളിലെ മോയാര്‍ എന്ന ഗ്രാമവും തേടി,വന്യ മൃഗങ്ങള്‍ക്കിടയിലൂടെ ഒരു ടൂവിലര്‍ യാത്ര.

 രാവിലെ 11 മണിയോടെ ഞങ്ങളുടെ യാത്ര ആരംഭിച്ചു.ലോകത്തിലെ ആദ്യത്തെ തേക്ക് വളര്‍ത്തല്‍ കേന്ദ്രമായ നിലമ്പൂര്‍ പാതയും പിന്നിട്ട് ഞങ്ങള്‍,നാടുകാണി ചുരവും കയറി ഗൂഡല്ലൂരില്‍ എത്തി.അവിടെ നിന്ന് ഉച്ച ഭക്ഷണവും കഴിച്ച യാത്ര തുടരവേ,വഴിയില്‍ തമിഴ്നാട് ആരോഗ്യ പ്രവര്‍ത്തകര്‍ വണ്ടിക്ക് കൈ കാണിച്ചു.അവര്‍ രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് കാണിച്ചു,ശരീര താപനില പരിശോധിച്ചു,കൂടുതല്‍ ഇഷ്യൂ ഒന്നും ഉണ്ടായില്ല.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ കടുവാ സങ്കേതമായ മുതുമലൈ റിസര്‍വേയറിലേക്കുള്ള ചെക്ക് പോസ്റ്റും ഒരു പരിശോധനയും ഇല്ലാതെ കടന്നു. വാഹനങ്ങള്‍ പൊതുവേ കുറവായ നീണ്ട് നിവര്‍ന്ന് കിടക്കുന്ന വനാന്തരപാതക്ക് ഒരു നിഗൂഡത് കൈവന്ന പോലെ, നല്ല ശുദ്ധവായു അസ്വാദിച്ച് ഞങ്ങള്‍ പതുക്കേ നീങ്ങി.

പിന്നീടങ്ങോട്ട് മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്ന കാഴ്ച്ച ആയിരുന്നു.
ജുമാഞ്ചി സിനിമയിലെ പോലെ ഒട്ടനവധി വന്യ മൃഗങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലൂടെ ഒരു തീരശ്ശീലയിലെന്ന വണ്ണം യാത്രയില്‍ കാണാനായി,വാനത്തില്‍ വാഹനം നിര്‍ത്തുന്നത് ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡ് മാത്രമല്ല,നിര്‍ത്തുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതാണെന്ന ബോധം ഉള്ളത് കൊണ്ട് തന്നെ ശ്രദ്ധയോടെ ഞങ്ങള്‍ മുന്നോട്ട് പോയി.
കോവിഡ് വ്യാപനം കൂടിയതിനാല്‍ കര്‍ണ്ണാടക ചെക്ക് പോസ്റ്റ് കടക്കുക സാധ്യമല്ല എന്നറിയാവുന്നത് കൊണ്ട് ,
ചെക്ക് പോസ്റ്റിന്റ ഏതാനം മീറ്റര്‍ അകലെ വെച്ച് തന്നെ ഞങ്ങള്‍ വണ്ടി തിരിച്ചു.

മതിവരാത്ത കാനന യാത്രയില്‍ അടുത്തത് എന്ത് എന്ന് ആലോചിച്ചപ്പോഴാണ്,മുമ്പ് എവിടെയോ വായിച്ച 'കാടിന് നടുവിലുള്ള മോയാര്‍' എന്ന ഗ്രാമം മനസ്സിലേക്ക് ഓടി എത്തിയത്.

തെപ്പക്കാട് നിന്ന് ഇടത് ഭാഗത്തായി കാടിന് ഉള്ളിലേക്കുള്ള വഴിയിലൂടെ മോയാറിലേക്ക്...ഇവിടെ നിന്നും 10 കിലോമീറ്റര്‍ ദൂരം കാണിക്കുന്നുണ്ട്..
മോയാറിലെ മുഖ്യ ആകര്‍ഷണം 'മോയാര്‍ ഡാമും' പിന്നെ അങ്ങോട്ടുള്ള യാത്രയില്‍ കാണുന്ന വന്യ ജീവികളുമാണ്.
ഗ്രാമത്തിലുള്ളവര്‍ക്കല്ലാതെ പ്രവേശനം ഇല്ല എന്ന ബോര്‍ഡ് ആശങ്ക ഉയര്‍ത്തി എങ്കിലും ടൂറിസ്റ്റുകളെയും കൊണ്ട് സഫാരി ജീപ്പ് പോവുന്നത് കണ്ടപ്പോള്‍ കുറച്ച് അശ്വാസം തോന്നി.

മോയാറിലേക്കുള്ള യാത്രയില്‍ ,ഏതൊര പേടിയും കൂടാതെ മാന്‍കൂട്ടങ്ങള്‍, മയിലുകള്‍,മ്ലാവുകള്‍ തുടങ്ങിയ റോഡിനിരുവശത്തും മേഞ്ഞ് നടക്കുന്ന കാഴ്ച്ച കാണേണ്ടത് തന്നെയാണ്.
സിംഹവാലനെ കണ്ടെങ്കിലും ഞങ്ങളോട് പിണങ്ങി എന്നവണ്ണം തിരിഞ്ഞു കളഞ്ഞു കക്ഷി.

കാലി വളര്‍ത്തല്‍ മുഖ്യ ഉപജീവന മാര്‍ഗ്ഗമായി കൊണ്ടു പോവുന്ന മോയാറെന്ന ഗ്രാമങ്ങളിലേക്കും, ഡാമിലേക്കും കടക്കുന്നതിന് കോവിഡ് പശ്ചാതലത്തില്‍ വിലക്കുണ്ടെന്ന് എഴുതി വെച്ചതിനാല്‍ അ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.

ഡാമിന്റ അനുവധീയമായ ഭാഗങ്ങളില്‍ ഒരു ചെറിയ കട ഉണ്ട്,അവിടെ നിന്ന് ചായയും കുടിച്ച് ഞങ്ങള്‍ തിരിച്ചു.സമയം രാത്രിയാവാറായി,തണുപ്പ് ശരീരത്തിനുള്ളലേക്ക് സൂചിമുനകളായി കുത്തി ഇറങ്ങുന്നു.ഊട്ടി ടൗണിലും കയറി വീട്ടിലേക്ക് തിരിക്കാം എന്ന് കരുതി,തണുപ്പ് കൂടി വരുന്നുണ്ട്.നാളെ ഞായര്‍ തമിഴ്നാട് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രാത്രി 10 മണിക്ക് തന്നെ തുടങ്ങുന്നതിനാല്‍ ഊട്ടി ടൗണും പരിസരവും വിജനമായിരിക്കുന്നു. തണുപ്പിനെ കുറച്ചെങ്കിലും പ്രതിരോധിക്കണമെങ്കില്‍ മങ്കി ഗ്യാപ്പും ഗ്ലൗസും നിര്‍ബന്ധമായിരുന്നു.

അങ്ങനെ വീണ്ടും വരാം എന്ന് നീലഗിരി താഴ്‌വാരങ്ങളോട് പറഞ്ഞ്,ഞങ്ങള്‍ ചുരമിറങ്ങാന്‍ തുടങ്ങി.
രാത്രി  12മണിയോടെ നാട്ടില്‍ തിരിച്ചെത്തി.

Previous Post Next Post
WhatsApp