തിരുവനന്തപുരം | നികുതിവെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്താൻ നേരത്തേ അധികാരമുണ്ടായിരുന്നു. എന്നാൽ, അടയ്ക്കാൻ വീഴ്ചവരുത്തിയ നികുതി ഈടാക്കാൻ റവന്യൂ റിക്കവറിക്ക് ഉദ്യോഗസ്ഥർക്ക് അനുവാദം നൽകുന്നത് ഇപ്പോഴാണ്. ഇതിനായി മുൻകൂർ നോട്ടീസ് അയക്കാതെ ഉദ്യോഗസ്ഥരെത്തും. കേന്ദ്ര ധനനിയമത്തിൽ ഉൾപ്പെടുത്തിയ വ്യവസ്ഥയാണ് നടപ്പാക്കുന്നത്. വാണിജ്യ ഇടപാടുകളും അടയ്ക്കുന്ന നികുതിയും തമ്മിൽ ഒട്ടേറെ കേസുകളിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. അത് തടയാനാണ് ഈ വ്യവസ്ഥ.
ജി.എസ്.ടി കമ്മിഷണർക്ക് യുക്തമെന്ന് കണ്ടാൽ ബാങ്ക്അക്കൗണ്ടും വസ്തുവകകളും താത്കാലികമായി പിടിച്ചെടുക്കാം. പിന്നീട് നിയമപരമായ മാർഗങ്ങളിലൂടെ ജപ്തി നടപടികൾ അന്തിമമാക്കാം.
നികുതി അടയ്ക്കുന്നതിൽ ക്രമക്കേട് കണ്ടെത്തിയാൽ വ്യാപാര, വാണിജ്യസ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്തി ജപ്തി നടപടികളിലേയ്ക്ക് കടക്കാൻ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് അധികാരം. ജനുവരി ഒന്നുമുതൽ ഇത് നടപ്പാക്കി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി.
ജി.എസ്.ടി സംവിധാനത്തിൽ രണ്ടുതരം റിട്ടേണുകളാണ് സമർപ്പിക്കേണ്ടത്. ജി.എസ്.ടി.ആർ-വൺ, ജി.എസ്.ടി.ആർ ത്രീ-ബി എന്നിവ. ആദ്യത്തെ റിട്ടേണിലാണ് സ്ഥാപനമുടമ നടത്തിയ എല്ലാ വാങ്ങലും വിൽപ്പനയും സംബന്ധിച്ച വിശദാംശങ്ങൾ നൽകേണ്ടത്. രണ്ടാമത്തേതിൽ നികുതിബാധ്യത അറിയിക്കണം. വെളിപ്പെടുത്തുന്ന നികുതിബാധ്യത ജി.എസ്.ടി.ആർ-വൺ പ്രകാരമുള്ള ഇടപാടുകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ നികുതിവെട്ടിപ്പായി കണക്കാക്കി ശേഷിക്കുന്ന നികുതിപ്പണം ഈടക്കാനാണ് റവന്യൂ റിക്കവറി നടത്തുക.
ആധാറും നിർബന്ധം
ജി.എസ്.ടി രജിസ്‌ട്രേഷനും റീഫണ്ടിനും റദ്ദായ രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കാനും ജനുവരി ഒന്നുമുതൽ ആധാർനമ്പർ നൽകണം. ഇത് നിർബന്ധമാക്കുന്ന വിജ്ഞാപനവും കേന്ദ്രം പുറപ്പെടുവിച്ചു. നിലവിൽ രജിസ്‌ട്രേഷൻ ഉള്ളവർക്ക് ഇത് നിർബന്ധമല്ല. എന്നാൽ, റീഫണ്ടിന് അപേക്ഷ നൽകുമ്പോൾ ആധാർനമ്പർ ബന്ധിപ്പിക്കണം.