റിയാദ് | യമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ സൗദി അറേബ്യയിൽ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു ഏഴ് പേര്‍ക്ക് പരിക്കേറ്റു . രണ്ട് കടകള്‍ക്കും 12 വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ നാശനഷ്‍ടങ്ങളുണ്ടായതായും സൗദി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്‍ച രാത്രിയായിരുന്നു സംഭവം. ജിസാനിലെ സാംത ഗവര്‍ണറേറ്റിലാണ് ആക്രമണമുണ്ടായത്. ഇവിടെ മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങള്‍ക്ക് തൊട്ടടുത്താണ് ഷെല്‍ പതിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് ലഫ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദ് അറിയിച്ചു. മരണപ്പെട്ടവരില്‍ ഒരാള്‍ സൗദി പൗരനും മറ്റൊരാള്‍ യെമനില്‍ നിന്നുള്ള പ്രവാസിയുമാണ്.
സൗദി പൗരന്‍ വ്യാപാര സ്ഥാപനത്തിന് സമീപം കാര്‍ പാര്‍ക്ക് ചെയ്‍ത ഉടനെയാണ് ആക്രമുണ്ടായത്. അദ്ദേഹത്തിന്റെ കാറും ആക്രമണത്തില്‍ തകര്‍ന്നു. പരിസരത്തുണ്ടാരുന്ന മറ്റ് 11 വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി.ആക്രമണത്തില്‍ പരിക്കേറ്റ ഏഴു പേരില്‍ ആറുപേരും സ്വാദേശികളാണ്.മറ്റൊരാള്‍ ബംഗ്ലദേശ് സ്വാദേശിയായ പ്രവാസി ആണെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.