📢 കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; റബറിന് താങ്ങുവില 250 രൂപയാക്കി 📢

കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; മിഷൻ സമുദ്രയുമായി സർക്കാർ; റബറിന് താങ്ങുവില 250 രൂപയാക്കി

ഓൺലൈൻ ഡെസ്ക് | 19-06-2026

തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വരുമാന വർധനവും ജനക്ഷേമവും ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാരിന്റെ ആദ്യ പുതുക്കിയ സംസ്ഥാന ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനം നേരിടുന്ന കടുത്ത ധനപ്രതിസന്ധി വ്യക്തമാക്കുന്ന ധവളപത്രം പുറത്തുവിട്ടതിന് പിന്നാലെ വന്ന ബജറ്റായതിനാൽ, വരുമാന വർധനയ്ക്കായി മദ്യവില വർധന, മദ്യത്തിന് പ്രത്യേക സെസ്, ഭൂമിയുടെ ന്യായവില പുതുക്കൽ തുടങ്ങിയ നിർദ്ദേശങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. കിഫ്ബിയിൽ നിർണായകമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ബജറ്റിന്റെ അന്തിമരൂപം മസ്കറ്റ്, സമുദ്ര (കോവളം) ഹോട്ടലുകളിൽ ഇരുന്നാണ് മുഖ്യമന്ത്രി തയ്യാറാക്കിയത്. യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ പലതും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

ബജറ്റിലെ ഏറ്റവും പ്രധാന പ്രഖ്യാപനം സംസ്ഥാനത്തെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിയാണ്. ഇതിനൊപ്പം കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി. കർഷകർക്ക് വലിയ ആശ്വാസമേകി റബറിന്റെ താങ്ങുവില നിലവിലെ 200 രൂപയിൽ നിന്നും 250 രൂപയായി ഉയർത്താനും ബജറ്റിൽ തീരുമാനമായി.

കരയിലും കടലിലും ഒരുപോലെ വികസനം ലക്ഷ്യമിട്ട് 400 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതിയാണ് ബജറ്റിന്റെ മറ്റൊരു ആകർഷണം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ഒരു പ്രധാന മാരിടൈം-തുറമുഖ നഗരമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തീരദേശവാസികൾക്ക് കൂടുതൽ തൊഴിൽ നൽകുകയും, വിഴിഞ്ഞം തുറമുഖ റെയിൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യും. കൂടാതെ കപ്പൽ നിർമാണ കേന്ദ്രവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കുന്നതിനൊപ്പം സ്വകാര്യ പങ്കാളിത്തത്തോടെ കേരള മാരിടൈം പോളിസി രൂപീകരിക്കും. മത്സ്യത്തൊഴിലാളികൾക്കായി ഭവനപദ്ധതി, മണ്ണെണ്ണ സബ്‌സിഡി വർധന, മുതലപ്പൊഴി ഹാർബറിലെ അശാസ്ത്രീയ നിർമാണ പരിഹാരം, പട്ടയമില്ലാത്ത തീരദേശവാസികൾക്ക് പട്ടയം എന്നിവയും ഈ മേഖലയ്ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.

കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി ക്ഷീരവികസനത്തിന് 102 കോടി രൂപ മാറ്റിവെച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉത്പാദനം ഒരു കോടി ലിറ്ററായി ഉയർത്തുമെന്നും, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ കൊണ്ടുവരുമെന്നും ബജറ്റിലുണ്ട്. വയോജന വകുപ്പിന് കീഴിൽ പ്രായമായവരുടെ രോഗപരിപാലനത്തിനായി ‘കെയർ ഗിവർ പദ്ധതി’ നടപ്പാക്കുകയും, ഇതിനായി ആശുപത്രികളിൽ പ്രത്യേക സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുകയും ചെയ്യും. പുതിയ തൊഴിലവസരങ്ങൾ നിരീക്ഷിക്കാൻ രണ്ട് കോടി വകയിരുത്തി ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കും. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തെക്കൻ കേരള എക്കോണമി കോറിഡോറിനായി 50 കോടി രൂപയാണ് അനുവദിച്ചത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങളും മികച്ച അക്കാദമിക് പ്രോഗ്രാമുകളും കൊണ്ടുവരുന്നതിനായി ‘കേരള നോളജ് വാലി’ സ്ഥാപിക്കും. ഐഐടി റിസർച്ച് പാർക്ക് മാതൃകയിൽ പുതിയ റിസർച്ച് പാർക്ക് സ്ഥാപിക്കാൻ 60 കോടി രൂപ മാറ്റിവെച്ചു. വ്യവസായങ്ങൾക്ക് ഭൂമി ഉറപ്പാക്കുന്ന രീതിയിൽ പുതിയ ലാൻഡ് മാനേജ്‌മെന്റ് നയത്തോടെ രണ്ടാം ഭൂപരിഷ്കരണത്തിന് തുടക്കമിടും. ഒപ്പം 10,000 പുതിയ എംഎസ്എംഇകൾ ആരംഭിക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ‘ബ്രാൻഡ് കേരളം’ വഴി തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ചുള്ള വികസനത്തിനായി 200 കോടി രൂപ വകയിരുത്തിയതിനൊപ്പം, നെടുമ്പാശ്ശേരി സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. നിക്ഷേപങ്ങൾക്കുള്ള തടസ്സങ്ങളും ഭൂമി ഏറ്റെടുക്കലിലെ പ്രതിസന്ധികളും പരിഹരിക്കാൻ പ്രത്യേക ‘ഇൻവെസ്റ്റ് കേരള സെൽ’ സജ്ജമാക്കും.

കലാ-സാംസ്കാരിക രംഗത്ത് വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. അന്തരിച്ച പ്രിയ നടൻ സലീം കുമാറിന് കൊച്ചിയിൽ സ്മാരകം പണിയാൻ ഒരു കോടി രൂപയും, തൃശൂരിൽ ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമിക്ക് 50 കോടി രൂപയും വകയിരുത്തി. കൊച്ചിയിൽ ജെ.സി ഡാനിയേലിന്റെ പേരിൽ 100 കോടി ചെലവിൽ ഫിലിം സിറ്റിയും കോഴിക്കോട് എം.ടി വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്കും സ്ഥാപിക്കും. പുതുതലമുറയ്ക്കായി (Gen Z) 50 കോടി രൂപ വകയിരുത്തി പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതി നടപ്പാക്കും.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കോഴിക്കോട്ടെ വിലങ്ങാടിന്റെ പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി അഞ്ച് കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനെ തുടർന്ന് മരണപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ഓർമ്മയ്ക്കായി ക്യാമ്പസുകളിൽ റാഗിങ് തടയാനുള്ള പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.


English Summary:

The UDF government has presented its first revised state budget focusing on revenue generation and public welfare. Key highlights include the 'Oommen Chandy Insurance' providing Rs 25 lakh health cover per family, the 'Priyadarshini Scheme' offering free travel for women in KSRTC ordinary buses, and an increase in the minimum support price of rubber to Rs 250. The budget also announced a Rs 400 crore 'Mission Samudra' to develop Kerala as a major maritime hub, along with various allocations for agriculture, education, and art, including memorials for late actor Salim Kumar and Johnson Master.



വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: Link

🔵 WhatsApp Channel: Link

📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838

🌐 www.karumbillive.in

Previous Post Next Post
WhatsApp