ബാങ്ക് മാനേജര്‍ ഒരു മരമണ്ടനാ, കത്തി കാട്ടിയ ഉടന്‍ മാറിത്തന്നു: പൊലീസിനോട് റിജോ ആന്റണി

ബാങ്ക് മാനേജര്‍ ഒരു മരമണ്ടനാ, കത്തി കാട്ടിയ ഉടന്‍ മാറിത്തന്നു: പൊലീസിനോട് റിജോ ആന്റണി 


Share:

തൃശൂര്‍: പോട്ട ഫെഡറല്‍ ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ പ്രതി റിജോ ആന്റണിയുടെ മൊഴി പുറത്ത്. ബാങ്കിലെ പണം മുഴുവനായി എടുത്തുകൊണ്ട് പോകണമെന്ന ഉദ്ദേശം ഇല്ലായിരുന്നു. തനിക്ക് ആവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പായതോടെയാണ് ബാങ്കില്‍ നിന്ന് പോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ബാങ്ക് മാനേജര്‍ മരമണ്ടനാണെന്നും കത്തി കാട്ടിയ ഉടന്‍ മാനേജര്‍ മാറിത്തന്നെന്നും റിജോ മൊഴി നല്‍കി. ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്ന് പിന്മാറിയേനെ എന്നും ഇയാള്‍ പറഞ്ഞു. അതേസമയം, പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ടെന്നാണ് പോട്ട ഫെഡറല്‍ ബാങ്ക് മാനേജര്‍ പിജി ബാബു പറഞ്ഞത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

പിടിയിലായ റിജോയുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ പൊലീസ് നടത്തിയ തെളിവെടുപ്പില്‍ ബാങ്കില്‍ നിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയില്‍ 12 ലക്ഷവും കണ്ടെടുത്തിരുന്നു. മോഷണമുതലില്‍ നിന്ന് 2,94,000 രൂപ അന്നനാട് സ്വദേശിക്ക് കടം വീട്ടാന്‍ നല്‍കിയിരുന്നു. ഇതില്‍ 2,29000 രൂപ അന്നനാട് സ്വദേശി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാന്‍ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതിനുശേഷം പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

Previous Post Next Post