ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസ് തീരുമാനത്തിൽ അഭിപ്രായം പറയാനില്ലെന്ന് യെച്ചൂരി
കണ്ണൂർ - സി.പി.എം വിശ്വാസത്തിന് എതിരല്ലെന്നും മതവിശ്വാസത്തിൽ രാഷ്ട്രീയം കലർത്തുന്നതിനെയാണ് ശക്തമായി എതിർക്കുന്നതെന്നും സി.പി.എം ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബി.ജെ.പി മതത്തെ രാഷ്ടീയമായി ദുരുപയോഗം ചെയ്യുകയാണെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുകയാണെങ്കിൽ അത് അവരുടെ രാഷ്ട്രീയ തീരുമാനമാകും. അതിൽ അഭിപ്രായം പറയാൻ ഇല്ല. ഇന്ത്യ മുന്നണിയിൽ വ്യത്യസ്ത പാർട്ടികളുണ്ട്. അവർക്ക് വ്യത്യസ്ത അഭിപ്രായവും ഉണ്ടാവും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പി നീക്കം. രാമക്ഷേത്ര പ്രതിഷ്ഠയിൽ സി.പി.എം പങ്കെടുക്കില്ലെന്നും ഇക്കാര്യത്തിൽ പാർട്ടിയുടെ വ്യക്തമായ നിലാപാട് അറിയിച്ചതാണെന്നും യെച്ചൂരി വിശദീകരിച്ചു. പെഗാസസിന് പിന്നിൽ കേന്ദ്രസർക്കാരാണ്. പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ടാണ് നീക്കമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.