ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് പൂന്തുറ ചേരിയാമുട്ടത്തുനിന്ന് വള്ളത്തിൽ പുറപ്പെട്ട തങ്ങൾ ഭക്ഷണം കഴിക്കാനായി ഒരുമണിയോടെ വിഴിഞ്ഞം ഹാർബറിലേക്ക് വള്ളം അടുപ്പിക്കുമ്പോൾ എതിരേ വന്ന വള്ളം തങ്ങളുടെ വള്ളത്തിലേക്ക് ഇടിച്ചുകയറിയെന്ന് അദ്ദേഹം വേദനയോടെ ഓർക്കുന്നു.
കണ്ണു തുറന്നപ്പോൾ താനും പേരക്കുട്ടികളും കടലിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കരയിലുണ്ടായിരുന്നവരും മറ്റ് വള്ളക്കാരുമെത്തി സഹായറാണിയടക്കമുള്ള എല്ലാപേരെയും കരയിലെത്തിച്ചു. എന്നാൽ, സഹായ റാണിക്ക് അനക്കമില്ലായിരുന്നു. വൈകീട്ടോടെയാണ് അവർ തങ്ങളെ വിട്ടുപോയതറിഞ്ഞതെന്ന് സിൽവസ്റ്റർ പറഞ്ഞു.
_രക്ഷകരായി ഫ്രെഡിയും കൂട്ടുകാരും_
അപകടം സംഭവിച്ച വള്ളത്തിലൊരാളും ലൈഫ് ജാക്കറ്റ് ധരിച്ചിട്ടില്ലായിരുന്നു. ഭാഗ്യംകൊണ്ടാണ് ഇവരെ രക്ഷപ്പെടുത്താനായതെന്നും ഫ്രെഡി പറഞ്ഞു.കൂട്ടുകാരായ മെൽട്ടസ്, ജോൺസ്, റോബി എന്നിവരോടൊപ്പമാണ് ഫ്രെഡി രക്ഷാപ്രവർത്തനം നടത്തിയത്.
വലിയൊരു ശബ്ദവും നിലവിളിയും കേട്ടായിരുന്നു ഞങ്ങൾ വാർഫിലേക്ക് ഓടിയെത്തിയത്. വെള്ളത്തിൽ മുങ്ങിയും കൈയുയർത്തി സഹായത്തിനു നിലവിളിക്കുന്നവരെയാണ് കാണാൻ കഴിഞ്ഞതെന്ന് വിഴിഞ്ഞത്ത് വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ഓടിയെത്തിയ മത്സ്യത്തൊഴിലാളിയായ ഫ്രെഡി പറഞ്ഞു.
അപകടം വലുതെന്ന് തോന്നിയതിനാൽ നിലവിളിച്ചു. ഇതോടെ മറ്റുള്ളവർ വള്ളങ്ങളുമായി എത്തി. അപകടത്തിനിടയാക്കിയ വള്ളത്തിലുണ്ടായിരുന്ന ജോയിയും മക്കളും തങ്ങളുടെ ലൈഫ് ജാക്കറ്റുകൾ ഊരി കടലിലേയ്ക്ക് ഇട്ടുകൊടുത്തതും സഹായകമായി. ഇതുംകൂടിയായപ്പോൾ ആരും കടലിൽ താണുപോകാതെ രക്ഷപ്പെടുത്താനായെന്ന് ഫ്രെഡി പറഞ്ഞു. വള്ളത്തിന്റെ എൻജിനിടിച്ച് തലയ്ക്ക് പരിക്കേറ്റ ജോൺപോളിനെ രക്തംവാർന്ന നിലയിലാണ് കരയ്ക്കെത്തിച്ചത്.
ക്രിസ്തുമസ് ആയിരുന്നതിനാൽ നിരവധിപേർ കടപ്പുറത്തും വാർഫിലുമുണ്ടായിരുന്നു. സമയോചിതമായ രക്ഷാപ്രവർത്തനം ദുരന്തത്തിന്റെ തോത് കുറച്ചു. അല്ലായിരുന്നുവെങ്കിൽ വലിയൊരു ദുരന്തത്തിന് ഹാർബർ സാക്ഷ്യംവഹിക്കുമായിരുന്നു.
ഇടിയിൽ മുൻഭാഗത്ത് വിള്ളൽ വീണ വള്ളം വാർഫിൽ മാറ്റിയിട്ടിരിക്കുന്നതായും ഇവർ പറഞ്ഞു