ഫുട്ബോൾ ആവേശത്തിന്റെ നിറരാവുകളിലേക്ക് മലപ്പുറം; സന്തോഷ്‌ ട്രോഫിക്കായി പയ്യനാട് സ്റ്റേഡിയം അണിഞ്ഞൊരുങ്ങുന്നു; പ്രതീക്ഷയിൽ കളിപ്രേമികൾ

 മലപ്പുറം : സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഇനി നാളുകൾ മാത്രമാണുള്ളത്. ടൂർണമെന്റിനുള്ള തയ്യാറെടുപ്പും ശരവേഗത്തിലാക്കുകയാണ് മലപ്പുറം. ജില്ലയിലെത്തുന്ന സന്തോഷ് ട്രോഫിയെ കെട്ടിലും മട്ടിലും മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ സ്പോർട്‌സ് കൗൺസിലും കളിപ്രേമികളും. അടുത്ത വർഷം ജനുവരി രണ്ടാംവാരത്തിലാണ് സന്തോഷ് ട്രോഫി ഫൈനൽറൗണ്ട് മത്സരം മലപ്പുറത്തെത്തുക. കോവിഡ് വ്യാപനഭീഷണി ഇല്ലാതായ സാഹചര്യത്തിൽ മലപ്പുറത്തെ ഫുട്‌ബോൾ പ്രേമികൾക്ക് സ്റ്റേഡിയത്തിലെത്താമെന്ന പ്രതീക്ഷയുമുണ്ട്.

*ഇനിയെന്തെല്ലാം ജോലി..!?*

മൈതാനത്തെ പരിപാലിക്കുന്നവരായും ഗാലറിക്ക് സമീപവും മറ്റമുള്ള പുല്ലുകൾ വെട്ടിത്തെളിക്കുന്നവരുമായി ജോലിക്കാർ തിരക്കിലാണ്. മൈതാനത്തെ പുല്ലിന് മരുന്നടിച്ചശേഷം കളകൾ പൂർണമായും ഒഴിവാക്കണം. സ്റ്റേഡിയത്തിനും ഗാലറികൾക്ക് ചുറ്റുമുള്ള കാടും പുല്ലും വെട്ടിത്തെളിക്കണം. കാണികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കേണ്ടതുണ്ട്. വി.ഐ.പി. പവനിയലിലെ കസേരകളിൽ മിക്കതിന്റെയും ഉറപ്പുപോയിട്ടുണ്ട്. ഇതും നവീകരിക്കുകയോ മാറ്റി സ്ഥാപിക്കുകയോ വേണം. പവലിയന് താഴെ മറ്റൊരു ഇരിപ്പിടം കൂടി സജ്ജമാക്കുന്നുണ്ട്. കൂടുതൽ കാണികൾക്ക് സൗകര്യമൊരുക്കേണ്ടതുണ്ടെങ്കിൽ താത്‌കാലിക ഗാലറിയും നിർമിക്കാം. പരിശീലനമൈതാനം, പാർക്കിങ് ഗ്രൗണ്ട് ഉൾപ്പടെയുള്ളവയും വേഗത്തിലാക്കണം.

*മുഖമിനിയും മിനുക്കണം*

സ്റ്റേഡിയത്തിന്റെ മുഖച്ഛായ ഇനിയുമേറെ പുതുമുഖമാകേണ്ടതുണ്ട്. പെയിന്റടിച്ച് മുഖംമിനുക്കാനുള്ള പ്രവൃത്തികളാണ് വേണ്ടത്. ഗാലറിയുടെ പെയിന്റ്‌ മഴയുംവെയിലുംകൊണ്ട് നശിച്ചിട്ടുണ്ട്. ഇത് ഡിസംബറോടെ പെയിന്റ്‌ ചെയ്യും. തത്സമയ സംപ്രേക്ഷണത്തിനാവശ്യമായ വെളിച്ചമൊരുക്കാൻ 64 ഫ്ലഡ്‌ലിറ്റ് കൂടി സ്ഥാപിക്കും. ഇതിന്റെ ടെൻഡർ നടപടികളായിട്ടുണ്ട്. പുറമേ, കാലപ്പഴക്കംകൊണ്ട് നശിച്ച ബാരിക്കേഡുകളും മാറ്റും.

*ഡിസംബറോടെ സജ്ജമാക്കും*

ഡിസംബർ അവസാനത്തോടെ സ്റ്റേഡിയം പൂർണമായി സജ്ജമാക്കാനാണ് നീക്കം. നിലവിൽ വിവിധ ക്ലബ്ബുകളുടെയും സ്കൂളുകളുടെയും പരിശീലനങ്ങൾ നടക്കുന്നുണ്ട്. ഡിസംബറിൽ ഇത് ഒഴിവാക്കി പൂർണമായി അടച്ചിട്ട് സ്റ്റേഡിയത്തിലെ ജോലികൾ തീർക്കും.

Previous Post Next Post
WhatsApp