റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി; നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്: കോടതി

റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി; നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്: കോടതി  


Share:

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമി??ന്റെ മോചന കാര്യത്തില്‍ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമുണ്ടായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

എട്ടാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. ഇന്ന് രാവിലെ 1.30ന് തുടങ്ങിയ ഓണ്‍ലൈന്‍ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. ഫെബ്രുവരി രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ്. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കുന്നത്. റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന റഹീമിന്റെ തടവുകാലം ഇപ്പോള്‍ 19ാം വര്‍ഷത്തിലേക്ക് കടന്നു.

പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ സാധാരണ തടവുശിക്ഷയാണ് വിധിക്കുക. 19 വര്‍ഷമായി തടവിലായതിനാല്‍ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുല്‍ റഹീമിന് അധികം ജയിലില്‍ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നല്‍കാനാണ് സാധ്യത. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട് റഹീം അറസ്റ്റിലായത്.

Previous Post Next Post