പൊലീസ് പണി തുടങ്ങി! മലപ്പുറത്ത് വിദേശ ഫുട്ബോൾ താരത്തെ മർദിച്ച സംഭവത്തിൽ 15 പേർക്ക് കുരുക്ക് വീണു
മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറം. അരീക്കോട് സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റിൽ നിന്നുള്ള ഫുട്ബോൾ താരം മർദിക്കപ്പെട്ടത്. അരീക്കോട് ചെമ്രകാട്ടൂരിൽ കഴിഞ്ഞ ഞായറാഴ്‌ച നടന്ന ഫുട്ബോൾ മത്സരത്തിനിടയിലായിരുന്നു ഹസൻ ജൂനിയറെന്ന താരത്തിന് ദാരുണമായ അനുഭവമുണ്ടായത്. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഒരു വിഭാഗം ആളുകൾ താരത്തിനെതിരെ തിരിഞ്ഞത്. സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. രാവിലെ നേരിട്ടെത്തി സംഘർഷത്തിന്റെ ദൃശ്യങ്ങൾ സഹിതമായിരുന്നു താരം പരാതി നൽകിയത്.
താരത്തെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിനിരയാക്കുകയും ചെയ്തവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവിയും മറുപടി പറഞ്ഞു. എന്തായാലും താരം നൽകിയ പരാതിക്ക് ഫലം ലഭിച്ചു. കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് അരീക്കോട് പോലീസ് കേസ് എടുത്തത്. ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കുക, കുറ്റകരമായ നരഹത്യ ശ്രമം, ആക്രമിച്ചു പരിക്കേൽപ്പിക്കൽ, വംശീയമായി അധിക്ഷേപിക്കുക തുടങ്ങിയ വകുപ്പുകളാ ചുമത്തിയത്.
.