പാലക്കാട് | കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ഞൂറിലധികം മാല മോഷണക്കേസുകളിൽ പ്രതിയായ മിന്നൽ ജാവേദും കൂട്ടാളിയും അറസ്റ്റിൽ. കോയമ്പത്തൂർ പോത്തനൂർ നൂറാസാദ് ശാരദാമിൽ റോഡിൽ സയ്യിദ് യൂസഫ് (മിന്നൽ ജാവേദ്, 56), കോയമ്പത്തൂർ പുളിയകുളം ടീച്ചർ കോളനി പെരിയാർ നഗർ പ്രശാന്ത് (19) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 9ന് പാലക്കാട് പുത്തൂർ മാണിയംകാട്ട് ബൈക്കിലെത്തി വീട്ടമ്മയുടെ 2 പവൻ സ്വർണാഭരണം പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ കേസിലെ അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്. പുത്തൂരിൽ മാലപൊട്ടിച്ച കേസിൽ ഇരുവരെയും പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ ഒലവക്കോട്ടു വച്ച് ഇവർ ബൈക്കിൽ പോകുന്നത് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നൗഷാദ് കണ്ടു.
ഇദ്ദേഹം നൽകിയ വിവരം അനുസരിച്ച് നോർത്ത് സബ് ഇൻസ്പെക്ടർ സി.കെ.രാജേഷ്, സുഭാഷ്, കാദർപാഷ, പി.എച്ച്.രഘു, എൻ.സായൂജ്, രജിത്കുമാർ, മണികണ്ഠൻ എന്നിവരുൾപ്പെട്ട സംഘം നടത്തിയ പരിശോധയിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ രക്ഷപ്പെടാതിരിക്കാൻ സമീപ സ്റ്റേഷൻ പരിധിയിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.
മിന്നൽ ജാവേദിന്റെ പേരിൽ കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ അഞ്ഞൂറിലേറെ മോഷണക്കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ബൈക്കോടിച്ചു വന്നു മോഷണം നടത്തി തിരിച്ച് അതിർത്തി കടക്കുന്നതാണ് ജാവേദിന്റെ രീതി. മുൻപു പലതവണ പിടിയിലായ ഇയാൾ ഒട്ടേറെത്തവണ ജയിൽ ശിക്ഷയും അനുഭവിച്ചതായി പൊലീസ് പറഞ്ഞു.
