കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി.


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇനി കാത്തിരിക്കാനാകില്ലെന്നും കെ വി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെപിസിസി ഉത്തരവ് ഇറക്കിയെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

എഐസിസി അനുമതിയോടെയാണ് കെ വി തോമസിനെ പുറത്താക്കിയതെന്നും കെ സുധാകരൻ അറിയിച്ചു. തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിതിന് പിന്നാലെയാണ് കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത്.

എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് ഇന്ന് ഇടത് മുന്നണിയുടെ വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

എല്‍ഡിഎഫ് വേദിയിലെത്തിയ കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് കെ വി തോമസ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണ്.

ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണമാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ടെന്നും കെ വി തോമസ് തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യ നയിക്കാൻ കഴിവുള്ള വ്യക്തിയാണ് പിണറായി. ഉമ്മൻ ചാണ്ടി വൈറ്റില കല്ലിട്ടു, കുണ്ടന്നൂർ കല്ലിട്ടു, പക്ഷെ പിണറായി അവിടെ മേൽപ്പാലം പണിതു. തൃക്കാക്കരയില്‍ ജോ ജോസഫിനെതിരെ അപരനെ ഇറക്കിയതിലും കെ വി തോമസ് യുഡിഎഫിനെ വിമര്‍ശിച്ചു.
Previous Post Next Post
WhatsApp