ഗള്‍ഫ് വാര്‍ത്തകള്‍


*പുതിയ കോവിഡ് -19 വേരിയന്റുമായി ബന്ധപ്പെട്ട് 7 രാജ്യങ്ങളിൽ നിന്നുള്ള വിമാന സര്‍വീസുകൾ ഒമാന്‍ നിർത്തിവച്ചു*

പ്രതിരോധിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ:
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, ലെസോത്തോ, എസ്‍വാത്വിനി, മൊസാംബിക്ക് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് സുൽത്താനേറ്റിലേക്കുള്ള പ്രവേശനം നവംബർ 28 ഞായറാഴ്ച മുതൽ രാവിലെ 8 മണി മുതൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.
ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ, സുൽത്താനേറ്റിൽ സാധുതയുള്ള താമസാവകാശമുള്ള മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിലെ പൗരന്മാർ എന്നിവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.


*സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്കെല്ലാം സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി*

സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം.
അനുമതി ഡിസംബർ 4 ശനിയാഴ്ച പുലർച്ചെ ഒരു മണി മുതലായിരിക്കും പ്രാബല്യത്തിൽ വരിക. അതേ സമയം ഇങ്ങനെ വരുന്നവർക്ക് സൗദിയിൽ 3 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ബാധകമാകും.
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത നിരവധി പേർ നിലവിൽ നാട്ടിലുണ്ടെന്നതിനാൽ പുതിയ നിയമം അവർക്ക് വലിയ ആശ്വാസമാകും.
കഴിഞ്ഞ ദിവസം സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവർക്കും വാക്സിനെടുക്കാത്തവർക്കും ഡിസംബർ 1 മുതൽ 5 ദിവസത്തെ ക്വാറൻ്റീൻ നിബന്ധനയോടെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി പ്രഖ്യാപനം വന്നിരുന്നു.


*പുതിയ കൊവിഡ് വകഭേദം; പ്രത്യേക അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്*

ദോഹ:മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളില്‍ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. പുതിയ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വന്നതായും കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്‍ച ഖത്തര്‍ എയര്‍വേയ്‍സ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ദക്ഷിണാഫ്രിക്ക, സിംബാവെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. ശനിയാഴ്‍ച ഈ പട്ടികയിലേക്ക് മൊസാംബികിനെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സ്ഥിതിഗതികള്‍ ഓരോ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുമാണ് ഖത്തര്‍ എയര്‍വേയ്‍സ് അറിയിച്ചത്. അതേസമയം ദക്ഷിണാഫ്രിക്ക, സിംബാവെ, മൊസാംബിക് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ തുടര്‍ന്നും കൊണ്ടുപോകും. പുതിയ നിയന്ത്രണം ബാധകമാവുന്ന യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്‍സുമായോ തങ്ങളുടെ ട്രാവല്‍ ഏജന്റുമായോ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

*ഖത്തറിന്റെ പുതിയ യാത്രാനയം; ക്വാറന്റൈന്‍ ചാര്‍ജുകള്‍ ഇനിയും കൂടാന്‍ സാധ്യത*


ദോഹ: ലോകത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ഖത്തറിന്റെ പുതിയ യാത്രാ നയങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ക്വാറന്റൈന്‍ ചാര്‍ജുകള്‍ ഇനിയും കൂടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. 

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ആറ് ആഫ്രിക്കന്‍ രാജ്യങ്ങളെക്കൂടി ചേര്‍ത്ത് എക്സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 15 ആക്കി ഉയര്‍ത്തിയതോടെ ക്വാറന്റൈന് ഡിമാന്റ് വര്‍ധിക്കുകയും നിരക്കുകള്‍ കൂടുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ട്രാവല്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ 15 രാജ്യങ്ങളില്‍ വരുന്ന വാക്സിനെടുത്തവര്‍ക്ക് രണ്ട് ദിവസവും അല്ലാത്തവര്‍ക്ക് ഏഴു ദിവസവും ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടി വരും. 

നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ഇന്നലെ വൈകിട്ടാണ് പൊതുജനാരോഗ്യ മന്ത്രാലയം എക്സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 15 ആക്കി ഉയര്‍ത്തിയത്.

ബംഗ്ലാദേശ്, ബോട്‌സ്വാന, ഈജിപ്ത്, ഈശ്വതിനി, ഇന്ത്യ, ലെസോത്തോ, നമീബിയ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാന്‍, സുഡാന്‍, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് എക്സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങള്‍.

പുതിയ തീരുമാനം ഡിസ്‌കവര്‍ ഖത്തറില്‍ ഉടന്‍ പ്രതിഫലിക്കും. അതിനാല്‍ വരും ദിവസങ്ങളില്‍ ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമുള്ളവര്‍ എത്രയും വേഗം ബുക്ക് ചെയ്യുന്നതാണ് അഭികാമ്യമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, ഖത്തറില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി നിത്യവും ആയിരക്കണക്കിനാളുകളാണ് ദോഹയിലെത്തുന്നത്. 

യാത്രാ നയവും വിസ നടപടികളും ഉദാരമാക്കിയതും അറബ് കപ്പ്, ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ ഉള്‍പ്പടെയുള്ള വിവിധ പരിപാടികള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കൂടിയതുമൊക്കെയാകാം ക്വാറന്റൈന്‍ നിരക്കുകള്‍ കുത്തനെ കൂടാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. 

ഇതിനിടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഉണര്‍വ് സാധാരണക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.

ഡിസ്‌കവര്‍ ഖത്തറിന്റെ സൈറ്റനുസരിച്ച് ഡിസംബര്‍ ഒന്നുമുതല്‍ 10 വരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിര്‍ബന്ധമായ രണ്ട് ദിവസത്ത ക്വാറന്റൈന് ഒരാള്‍ക്ക് 1000 റിയാലിന് മുകളിലാണ് ചാര്‍ജ്.

വീട്ടുജോലിക്കാര്‍, കുറഞ്ഞ വരുമാനക്കാരായ കമ്പനി ജീവനക്കാര്‍ മുതലായവര്‍ക്കുള്ള മെകൈനിസില്‍ ഡിസംബര്‍ 12 വരെ ബുക്കിംഗ് പോലും ലഭ്യമല്ല. വിമാനടിക്കറ്റുകളുടെ നിരക്കും ഡിസംബറില്‍ ഉയരുന്നതോടെ പ്രവാസികള്‍ പ്രതിസന്ധിയിലായേക്കും


Previous Post Next Post
WhatsApp